“അവന്റെ കൂട്ടുകെട്ട് വളരെ മോശമായിരുന്നു. കഞ്ചാവും കള്ളുകുടിയും തല്ലുണ്ടാക്കലും പെണ്ണ് പിടിയും എന്ന് വേണ്ട എല്ലാ ഹറാംപിറപ്പ് കാര്യങ്ങളും ഉണ്ടായിരുന്നു. ഹൈറേഞ്ചു ഭാഗത്തുള്ള ഒരു വലിയ മുതലാളിയുണ്ടായിരുന്നു, ജോർജ്. അങ്ങേര് ദുബായിൽ വച്ച് മരുഭൂമിയിൽ ചെന്നിരുന്നു മദ്യപിച്ചു കുഴഞ്ഞു വീണു മരിച്ചു എന്നോ മറ്റോ കേട്ടിരുന്നു. ഈ കുട്ടികൾക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നത് ദുബായിൽ വച്ച് മരിച്ചുപോയ ആ ജോർജ്ന്റെ ആൾക്കാർ ആയിരുന്നു.”
വാഹിദ് മമ്മാജിയുടെ വാക്കുകൾ കേട്ട് ഒന്ന് ഞെട്ടി. കാര്യങ്ങൾ പ്രേതകഥയിൽ നിന്ന് തന്റെ ജീവിതത്തിലേക്ക് കളംമാറിയല്ലോ. എത്ര പൊടുന്നുനെയാണ് താൻ ഏതോ ഒരു ഗ്രാമത്തിലെ അന്ധവിശ്വാസ കഥകൾക്കിടയിൽ ഒരു കഥാപാത്രമായി മാറിയത്. അപ്പൊ അതാണ് കിഷോർ ആദ്യം തന്നോട് പറഞ്ഞത്, ചിലപ്പോൾ തനിക്ക് ഗുണം ചെയ്യുന്ന കാര്യമാകുമെന്ന്.!
“എന്നിട്ട്.? ആ മരണവും ഇവരുടെ തിരോധനവും തമ്മിൽ എന്താണ് ബന്ധം.?” അവൻ തന്നിലെ ജിജ്ഞാസ പരമാവധി ഗോപ്യമാക്കി മമ്മാജിക്ക് സംശയം തോന്നാത്ത വിധത്തിൽ ചോദിച്ചു. പിന്നെ ഗ്ലാസിലെ ജൂസ് കുടിച്ചു തീർത്തു.
“അയാൾ മരിച്ചതിൽ പിന്നെ ആ ബന്ധങ്ങൾ ഇല്ലാതായി. എന്റെ മകനും കൂട്ടുകാരും സ്വന്തമായി ഏടാകൂടങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. എവിടെ നിന്നെങ്കിലും ഒത്തുകിട്ടിയാൽ പെൺകുട്ടികളെ വരെ പിടിച്ചോണ്ട് വന്ന് കാര്യം നടത്തി ഏതെങ്കിലും റോഡിൽ കൊണ്ടുപോയി വിട്ടിട്ട് ഭീഷണിപ്പെടുത്താൻ വരെ തുടങ്ങി. ശുദ്ധതെമ്മാടികൾ.” അയാൾ ജൂസ് കുടിച്ചിട്ട് ഗ്ലാസ്സ് മതിലിൽ വച്ചു.
