(അദ്ധ്യായം 20)
അർദ്ധ രാത്രി.!
കാറ്റിന്റെ ഹുങ്കാരം പോലുമില്ലാത്ത തികഞ്ഞ നിശബ്ദതയിൽ ചീവീട് രാഗം അവിരതം മുഴങ്ങിക്കൊണ്ടിരിക്കുന്നു. മൂന്നാം നാളിലെ ചന്ദ്രക്കലയിൽ നിന്ന് വീഴുന്ന വെളിച്ചം ഗ്രാമത്തിന്റെ വിശാലതയിൽ നീലിമ കലർന്നു പരന്നു കിടക്കുകയും കാട്ടുമരങ്ങളും മാവും പ്ലാവും പിന്നെ അസംഖ്യം തെങ്ങുകളും യഥേഷ്ടം വളർന്നു നിൽക്കുന്ന വിശാലമായ പറമ്പ് നിലാവെളിച്ചത്തിൽ ഇരുട്ടും വെളിച്ചവും പരസ്പരം കെട്ടിപ്പുണർന്ന് നയന സുന്ദരമായ ഒരു ചിത്രം പോലെ തോന്നിപ്പിക്കുന്നുണ്ട്. രാത്രിയുടെ കാവൽക്കാരെപ്പോലെ ചീവീടുകളും നിശാ കീടങ്ങളും രാപ്പുള്ളുകളും നിരന്തരമായി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു.
രാത്രിയുടെ വെളിച്ചം പരന്നൊഴുകിയ വിശാലമായ പറമ്പിന്റെ വിജനതയിൽ, വാഹിദിന്റെയും അവനോട് ചേർന്നു നിൽക്കുന്ന ആതിരയുടെയും മുന്നിൽ ആ പാറ ഒരു ഭീമാകാര സ്വത്വം പോലെ രാത്രിയുടെ മൂകതയിൽ നിവർന്നു നിന്നു. പാറയുടെ മുകളിലേക്ക് നോക്കിയപ്പോൾ,
ചന്ദ്ര വെളിച്ചത്തിൽ കാണുന്ന നരച്ച മേഘങ്ങൾ നിറഞ്ഞ ആകാശത്തിന്റെ ദൃശ്യത്തിലൂടെ ഒറ്റപ്പെട്ട വവ്വാലുകൾ ശാന്തമായി പറന്നു പോകുന്നത് വാഹിദ് കണ്ടു. ഒരുകാലത്ത് യാതൊരു ഭയവുമില്ലാതെ ഒരു ഗംഭീര സ്ത്രീ തന്റെ ശരീരത്തിന്റെ ഉജ്ജ്വല സൗന്ദര്യം ഇവിടെ ആഘോഷിച്ചിരുന്നു. ആരെയും ഭയക്കാതെ,
ജന്മിത്വത്തിന്റെ സ്വാതന്ത്ര്യത്തിൽ ഈ പാറയിൽ ചാരി മലർന്നു കിടന്ന് തന്റെ കാമുകന്റെ ഭ്രാന്തമായ പിച്ചിച്ചീന്തലിൽ കിടന്ന് പുളഞ്ഞിരുന്നു. അവൻ ആതിരയെ നോക്കി. ജാനകിയുടെ കാമ വെപ്രാളവും ആതിരയുടെ പെരുമാറ്റവും അവന്റെ മനസ്സിലൂടെ ഒന്ന് മിന്നിപ്പൊലിഞ്ഞു.
