“എന്നിട്ട് ഇത്തരം കാര്യങ്ങളൊന്നും പോലീസ് രേഖയിൽ ഇല്ലല്ലോ. അല്പം ഗുണ്ടാ സ്വഭാവമുള്ളവരായിരുന്നു എന്നാണല്ലോ അവർ പറഞ്ഞത്.” വാഹിദ് സംശയത്തോടെ പറഞ്ഞു.
“ഇതൊന്നും ആരും അധികം അറിയില്ല. ഞാൻ അവൻ ഫോണിൽ സംസാരിക്കുന്നതൊക്കെ കേട്ടിട്ട് മനസ്സിലാക്കിയതാണ്. കുറച്ചു കച്ചറ സ്വഭാവുമുള്ള റൗഡികൾ എന്നെ ആളുകൾക്ക് അറിയൂ. ഇപ്പോ ഉള്ള ഇൻസ്‌പെക്ടർ പുതുയതായി വന്നതാ. അതിന് മുമ്പുണ്ടായിരുന്നയാൾ ഇവരുമായി ചില്ലറ ചങ്ങാത്തം ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ടാ ആ കാര്യങ്ങളൊന്നും അവരുടെ പേപ്പറിൽ ഇല്ലാത്തത്.” മമ്മാജി ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ചുരുക്കി പറഞ്ഞാൽ, പാറത്തൊടി തറവാടുമായി ബന്ധമുള്ള എന്തോ കാര്യത്തിൽ താങ്കളുടെ മകനും കൂട്ടുകാരും ഇടപെട്ടിട്ടുണ്ട്. അതിന് ശേഷമാണ് അവർ ഓരോന്നായി അപ്രത്യക്ഷമായത്. ശരിയല്ലേ എന്റെ നിഗമനം.?”
വാഹിദ് മമ്മാജിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. അയാൾ നിസ്സംഗതയോടെ അവനെ കുറച്ചു നേരം നോക്കിനിന്നു.
“ആയിരിക്കാം. അവരുടെ കാര്യമായത് കൊണ്ട് അങ്ങിനെയും ആവാം. പക്ഷേ നാട് മുഴുവൻ വിശ്വസിക്കുന്നത് ആ കാഞ്ഞിര മരം മുറിച്ചതിൽ പിന്നെയാണ് ഈ കാണാതാവൽ തുടങ്ങിയത് എന്നാണ്. അത് ശരിയുമാണ്. ചിലർ വെളുത്ത മുണ്ടുടുത്തു വെളുത്ത തുണി മാറിൽ ചുറ്റിയ ഒരു പെണ്ണിനെ രാത്രി സമയത്ത് ആ പറമ്പിൽ കണ്ടതുപോലെ തോന്നി എന്നൊക്കെ പറയുന്നുണ്ട്.” അയാൾ ഗ്രാമത്തിൽ നിലനിൽക്കുന്ന കേട്ടുകേൾവിയിൽ വിശ്വസിക്കുന്നുണ്ടെന്ന് വാഹിദിനു മനസ്സിലായി.
