“അവിടെ, ആ കാഞ്ഞിരക്കുറ്റി നിൽക്കുന്നിടത്ത് എന്തോ ഉണ്ട്.!” ആതിരയുടെ ഭയന്ന സ്വരത്തിലുള്ള പതിഞ്ഞ വാക്കുകൾ വാഹിദ് കേട്ടു. അവൾ പേടിയോടെ അവന്റെ കൈയിൽ ചുറ്റിപ്പിടിച്ചു. ആരെങ്കിലും ഒളിഞ്ഞു നിൽക്കുന്നതാണെങ്കിൽ ഒഴിഞ്ഞുമാറാൻ സമയം കൊടുക്കരുത് എന്ന ഉദ്ദേശത്തിൽ വാഹിദ് മിന്നായം പോലെ അങ്ങോട്ട് മുഖം തിരിച്ചു നോക്കി.
ഒരു വെളുത്ത നിഴലനക്കം പോലെ എന്തോ രൂപം മുൾക്കാടുകൾക്ക് മറവിലേക്ക് മാഞ്ഞുപോയത് അവൻ കണ്ടു. ആതിരയുടെ കൈ പിടിച്ചു വാഹിദ് അങ്ങോട്ടേക്ക് കുതിച്ചു. മൊബൈൽ ഫ്ലാഷ് ആ ഇരുട്ടിൽ വിശാലമായ വെളിച്ചം അവർക്ക് നൽകി. വാഹിദ് ആതിരയുടെ കൈപിടിച്ചുകൊണ്ട് പാറപ്പറമ്പിൽ നിന്ന് അതിര് ചാടി കാഞ്ഞിരപ്പറമ്പിൽ എത്തി, ആ മുൾപ്പടർപ്പിന് ചുറ്റും ഒന്ന് കണ്ണോടിച്ചു, പക്ഷേ ഒന്നും കാണാൻ സാധിച്ചില്ല.
രണ്ടുപേരുടെയും മൊബൈൽ ടോർച്ചിന്റെ വെളിച്ചം ആ ഇരുട്ടിൽ പ്രകാശത്തിന്റെ പ്രളയം പോലെ പ്രാപ്തമായിരുന്നെങ്കിലും ആസ്വഭാവികമോ അസാധാരണമോ ആയിട്ടുള്ള ഒന്നും കാണാനോ ശബ്ദം കേൾക്കാനോ സാധിച്ചില്ല.
“നമുക്ക് പോകാം വാഹിദ്. ഈ സ്ഥലത്തിന് എന്തോ കുഴപ്പമുണ്ട്.”! ആതിര വേവലാതിയോടെ അവന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
“എന്നിട്ട് ആ കുഴപ്പം എവിടെപ്പോയി.? നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള കുഴപ്പമാണെങ്കിൽ മനുഷ്യരെ കണ്ട് ഒളിക്കേണ്ട കാര്യമുണ്ടോ? പ്രേതങ്ങൾക്ക് എന്ത് മനുഷ്യ ഭയം.”!
വാഹിദ് അവളെ സമാധാനിപ്പിച്ചു. പിന്നെ തന്റെ ശരീരത്തിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന, ചെറുതായി വിറക്കുന്ന ആതിരയെ ഒരു കൈകൊണ്ട് മുതുകിലൂടെ ചുറ്റിപ്പിടിച്ചു കൂടെ നടത്തിക്കൊണ്ട് പാറയുടെ സമീപത്തേക്ക് നടന്നു. അനുസരണയുള്ള കുട്ടിയെ പോലെ അവനെ മുട്ടിയിരുമ്മി അവൾ നടന്നു.
