പാറയുടെ സമീപത്തെത്തിയപ്പോൾ വാഹിദ് നടത്തം അവസാനിപ്പിച്ചു, ആതിരയെ തന്റെ കരുതലിൽ നിന്ന് മുക്തയാക്കി പാറയുടെ ചരത്തേക്ക് ചെന്നു. പരന്ന പ്രതലത്തിൽ ചരിഞ്ഞു മുകളിലേക്ക് പോകുന്ന പാർഷ്വത്തിൽ കൈയോടിച്ചു കൊണ്ട് അവൻ സ്വയമെന്നോണം സംസാരിക്കാൻ തുടങ്ങി.
“ഇതുപോലുള്ള രാത്രികളിൽ ഈ കിടക്കയിൽ ചാരിനിന്നായിരുന്നു ജാനകി താനെന്ന പെണ്ണിന്റെ സൗന്ദര്യം ആസ്വദിച്ചിരുന്നത്. അവഗണിക്കപ്പെട്ട തന്റെ കത്തുന്ന ശരീരം അവളൊരു കാറ്റും കോളും നിറഞ്ഞ കടലുപോലെ വിശാലമാക്കിയത് ഇതുപോലെ നിലാവും തണുപ്പുമുള്ള രാവുകളിൽ ഈ പാറയിൽ കിടന്നായിരുന്നു. കോരന്റെ ഭാഗ്യം നോക്കണേ.”!
അവൻ പാറയിൽ ജാനകിയുടെ ശരീരം പതിഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന പ്രതലത്തിൽ കൈയോടിച്ചുകൊണ്ട് സ്വയം പറഞ്ഞു. പിന്നെ അവിടെ നിന്ന് അൽപ്പം മാറിനിന്ന് പാറയുടെ മുകളിലേക്കും കാഞ്ഞിരക്കുറ്റി നിൽക്കുന്ന ഭാഗത്തേക്കും മറ്റും നോക്കി.
എന്നാലും ആ വെളുത്ത രൂപം തന്റെ തോന്നലായിരിക്കുമോ? തങ്ങൾ കാണാതിരിക്കാൻ ആരോ പെട്ടന്ന് ഒഴിഞ്ഞു മാറുന്നത് പോലെയാണ് തോന്നിയത്. ഇത്ര വേഗം ആ രൂപം പിന്നെ എങ്ങോട്ട് മാഞ്ഞുപോയി.? ഒരുപക്ഷെ സ്ഥലത്തിന്റെ അവസ്ഥയും കേട്ടുകേൾവിയും സമയവും തങ്ങളുടെ മനസ്സിലെ ചിന്തകളും അങ്ങിനെയൊരു സാഹചര്യത്തിൽ ആയതുകൊണ്ട് തോന്നിയതാകാം.
അവൻ വീണ്ടും ആ മുൽക്കാടുകളുടെ ഇരുട്ടിലേക്ക് സൂക്ഷിച്ചു നോക്കി. ആ മരക്കുറ്റിയുടെ ചുറ്റും കോട്ടപോലെ പൊതിഞ്ഞു നിൽക്കുന്ന മുൾക്കാടിനുള്ളിൽ എന്തോ രഹസ്യമുണ്ടെന്ന് വാഹിദ് വിശ്വസിച്ചു. തീർച്ചയായും ആ കറുത്ത നായ അതിനുള്ളിലുണ്ടാവണം. ഇലകളുടെയും കമ്പുകളുടെയും അസംഖ്യം വിളളലുകളിൽ ഏതോ ഒരു വിളളലിലൂടെ അത് തങ്ങളെ നോക്കിനിൽക്കുന്നുണ്ടാകും.
