ചിലപ്പോൾ ട്രെയിനിന്റെ മേൽക്കൂരയ്ക്ക് മുകളിലൂടെ ഒരു കോലാഹലവുമില്ലാതെയുള്ള വലിയൊരു ചാട്ടം… അടുത്ത നിമിഷം നിലത്തേക്ക് ലാൻഡ് ചെയ്ത് വീണ്ടും ട്രെയിനിനൊപ്പം ഓട്ടം! സാധാരണ മനുഷ്യന്റെ സകല പരിമിതികളെയും തകർത്തെറിഞ്ഞ ആ അമാനുഷിക പ്രകടനങ്ങൾ കണ്ട്, തുറന്നിട്ട വാതിൽപ്പടിയിൽ എന്ത് ചെയ്യണമെന്നറിയാതെ തറഞ്ഞുനിൽക്കുകയായിരുന്നു ഞാനും ആമിയും നിധിയും.
മാന്ത്രിക ലോകത്തെ രഹസ്യങ്ങൾ ഓരോന്നായി ഞങ്ങൾക്കിടയിലേക്ക് ഇറങ്ങിവരികയാണെന്ന് അപ്പോൾ എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു….
”അവനെ മാത്രം അങ്ങനെ ഒറ്റയ്ക്ക് വിട്ടാൽ ഒരു രസമുണ്ടാകില്ലല്ലോ ലേ …”
ഞാൻ തിരിഞ്ഞുനോക്കുമ്പോൾ അവിടെ നിൽക്കുന്നത് രാഹുലാണ്! ഒപ്പം വല്ലാത്തൊരു തിളക്കമുള്ള കണ്ണുകളുമായി, യാതൊരു ഭയവുമില്ലാത്ത ഒരു കള്ളച്ചിരിയോടെ കൃതികയും.
ഇവറ്റകൾക്കൊന്നും വയ്യേ എന്ന് ചിന്തിച്ചുതീരുന്നതിന് മുൻപ് തന്നെ, അവർ ഇരുവരും ആ വാതിൽപ്പടിയിലേക്ക് വന്നു. എന്റെ മുന്നിലൂടെ, ആ കൂരിരുട്ടിലേക്ക്, പാഞ്ഞുപോകുന്ന തീവണ്ടിയിൽ നിന്നും അവരും അനായാസം എടുത്തുചാടി!
പാളത്തിനരികിലെ ചെളിയിൽ കാൽ തൊട്ടതും ഒരു വന്യമൃഗത്തെപ്പോലെ രാഹുൽ മുന്നോട്ട് കുതിച്ചു! സച്ചിന്റെ വേഗതയെപ്പോലും വെല്ലുവിളിക്കുന്ന വലിയൊരു കുതിപ്പ്. ഇരുട്ടിന്റെ മറവിലുള്ള വലിയ പാറക്കെട്ടുകളും ഇലക്ട്രിക് പോസ്റ്റുകളും അവൻ ഒറ്റച്ചാട്ടത്തിന് അനായാസം മറികടന്നു.
എന്നാൽ കൃതികയുടെ ചാട്ടം ഒരു തൂവൽ കാറ്റിൽ പറക്കുന്നതുപോലെയായിരുന്നു. നിലാവിന്റെ വെളിച്ചത്തിൽ, കാറ്റിന്റെ ഗതിക്കൊപ്പം തെന്നിമാറി, ഗുരുത്വാകർഷണത്തെ തോൽപ്പിക്കുന്ന വല്ലാത്തൊരു വശ്യതയോടെ അവൾ വായുവിൽ ഒഴുകിനടക്കുന്നതുപോലെ എനിക്ക് തോന്നി! നിലത്ത് പാദങ്ങൾ സ്പർശിക്കാതെ, ഇലകളിൽ നിന്നും ഇലകളിലേക്ക് ഒരു കാട്ടുദേവതയെപ്പോലെ അവൾ പറന്നിറങ്ങി.
