നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ] 59

 

ഇത് കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് കാളി. ജനിച്ചുവീണ നിമിഷം മുതൽ ഞാൻ മരണത്തിന്റെ നിഴലിലായിരുന്നോ!

 

“അതുകൊണ്ട്, തന്റെ കുഞ്ഞിനെ ആർക്കും വേട്ടയാടാൻ വിട്ടുകൊടുക്കാതിരിക്കാൻ… ഈ പ്രപഞ്ചത്തിന്റെ കണ്ണുകളിൽ നിന്നും അവനെ പൂർണ്ണമായി മറച്ചുപിടിക്കാൻ ഒരു അമ്മ ചെയ്ത ഏറ്റവും വലിയ ത്യാഗമായിരിക്കണം അവളും നിനക്ക് വേണ്ടി ചെയ്തത്….!”

 

മാനസയുടെ കണ്ണുകൾ ചെറുതായി നിറയുന്നത് ഞാൻ കണ്ടു.

 

“തന്റെ മാറിലെ ചൂടേറ്റ് വളരേണ്ട നിന്നെ, സ്വന്തം ഹൃദയം പറിച്ച് മാറ്റുന്ന വേദനയോടെ അവൾ ഈ ഭൂമിയിലേക്ക് അയച്ചു. ദേവന്മാരോ അസുരന്മാരോ ഒരിക്കലും സംശയിക്കാത്ത, ആരുടേയും കണ്ണിൽപ്പെടാത്ത ഈ മനുഷ്യലോകത്ത്… നിന്നെ ജീവന് തുല്യം സ്നേഹിക്കാൻ കഴിയുന്ന പാവം ഒരു മനുഷ്യസ്ത്രീയുടെ കൈകളിലേക്ക് അപ്സര നിന്നെ സുരക്ഷിതമായി ഏൽപ്പിക്കുകയായിരുന്നു. അന്ന് മുതൽ ഈ നിമിഷം വരെ, ഒരു സാധാരണ മനുഷ്യനായി ആരുടെയും സംശയത്തിന്റെ നിഴലിൽപ്പെടാതെ നീ ജീവിച്ചതും ആ അമ്മയുടെ ത്യാഗം കൊണ്ടാണ്.”

 

ഇത്രയും കേട്ടപ്പോൾ എന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. എന്നെ പെറ്റ അമ്മ ജീവനോടെയുണ്ട്, അതും എനിക്കുവേണ്ടി സ്വന്തം മാതൃത്വം തന്നെ ബലികഴിച്ച് എവിടെയോ കാത്തിരിക്കുന്നു! മറുവശത്ത് എന്നെ സ്വന്തം ചോരയെപ്പോലെ നോക്കി വളർത്തിയ എന്റെ വളർത്തമ്മ… ഈ രണ്ട് അമ്മമാരുടെ സ്നേഹത്തിന് നടുവിൽ, എന്റെ സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞതിന്റെ വല്ലാത്തൊരു മരവിപ്പിലായിരുന്നു ഞാൻ.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *