ജിൻസി മറുതൊന്നും പറയാതെ അടുക്കളയിലേക്ക് പോയി.
“ടാ, എന്തിനാടാ അവളുടെ അടുത്ത് നീ ഇങ്ങനെ വെറുതെ ശബ്ദം ഉയർത്തുന്നത്.” സുരേഷ് ഒരു ഉപദേശം പോലെയത് പറഞ്ഞു.
“അവൾക്കതൊക്കെ ശീലമാണ്. അതുകൊണ്ട് നീ വെറുതെ ഓരോ വേദോപദേശങ്ങൾ പറയാണ്ട് വന്ന കാര്യം പറ..!”
സുരേഷ് ചുറ്റുമൊന്ന് കണ്ണോടിച്ചു. എന്നിട്ട് പതുക്കെ തിണ്ണയുടെ അരികിലേക്ക് നീങ്ങിയിരുന്ന്, ശബ്ദം താഴ്ത്തി പറഞ്ഞു: “ടാ… നീ അന്ന് പറഞ്ഞ ആ സജീവന്റെ കാര്യം… അവന്റെ ട്രാൻസ്ഫർ ഓർഡർ ഏതാണ്ടുമൊക്കെ റെഡിയായിട്ടുണ്ട്.”
അത് കേട്ടതും ദിനേശന്റെ കണ്ണുകൾ പ്രകാശിച്ചു. ‘ഹോ! അങ്ങനെ അവസാനം!’ അവൻ മനസ്സിൽ മന്ത്രിച്ചു.
അത് കേട്ട് ഉത്സാഹഭരിതനായ ദിനേശന്റെ ഉറക്കച്ചടവൊക്കെ മാറി കസേരയിൽ അവൻ നേരെ നിവർന്നിരുന്നു. “ആഹാ ഗംഭീരം! എനിക്കറിയിരുന്നു നീ വിചാരിച്ചാൽ അത് നടക്കുമെന്ന്. ആട്ടെ എങ്ങോട്ടാ മാറ്റം?”
സുരേഷ് തന്റെ മുണ്ടിന്റെ മടക്കുക്കുത്തിൽ തിരുകിയിരുന്ന സിഗരറ്റ് പാക്കറ്റ് എടുത്തു പുറത്തിട്ട്, അതിൽ നിന്നും ഒരെണ്ണം ചുണ്ടിലേക്ക് വെച്ചു: “അതിപ്പോ നമ്മുടെ പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്ക് അല്ലേ… അതുകൊണ്ട് പ്രസിഡന്റിനെ നേരിട്ട് കണ്ട് ഞാൻ വളച്ചുകെട്ടില്ലാതെ കാര്യമങ് അവതരിപ്പിച്ചു. പുള്ളിയത് പുഷ്പം പോലെ സമ്മതിച്ചു തരുകയും ചെയ്തു. ജില്ലയുടെ അറ്റത്തുള്ള ഒരു മലയോര ഗ്രാമത്തിലെ ബ്രാഞ്ചിലോട്ടാണ് അവന് മാറ്റം. പോയി വരണമെങ്കിൽ തന്നെ ദിവസവും ഒന്ന് രണ്ടു മണിക്കൂർ എങ്കിലും ബസ്സിൽ കിടന്ന് തിരിയണം! ഇനിയിപ്പോ കാറിൽ പോവാനാണ് അവന്റെ ഉദ്ദേശമെങ്കിൽ അവൻ വണ്ടിക്ക് പെട്രോൾ അടിച്ച് ദാരിദ്രത്തിലാവും ഹഹ..”
