“എന്റെ സുധാകരാ… നീ ഒന്ന് ആലോചിച്ചു നോക്കിയേ… നമ്മുടെ പഴയ ആ ചെക്കനാണോ അവനിപ്പോൾ?” ഈ പ്രാവശ്യം അത് പറഞ്ഞത് ഭാസ്കരൻ ആയിരുന്നു.
“എടാ, അത് പിന്നെ പ്രായം ആകുമ്പോൾ മനുഷ്യർ മാറില്ലേ…” സുധാകരൻ പറഞ്ഞു.
“എന്നാലും ഇതൊരു മാതിരി മറ്റേടത്തെ മാറ്റമായി പോയി..” കേളപ്പൻ ദേഷ്യത്തോടെ ചായ ഊതിക്കുടിച്ചു.
അവർ അവിടെയിരുന്ന് സുരേഷിനെ ചൊല്ലിയുള്ള പഴയ കാര്യവും, നാട്ടിലെ മറ്റു കാര്യങ്ങളെ പറ്റിയും തമ്മിൽ തർക്കിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് കടയുടെ പുറത്ത് ഒരു ഡീസൽ വണ്ടി വന്ന് നിന്ന കനത്ത ശബ്ദം അവർ കേട്ടത്. ഉള്ളിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ ചെറിയൊരു വിടവിലൂടെ ആ വണ്ടിയുടെ വെള്ളയും മഞ്ഞയും നിറഞ്ഞ രൂപം കണ്ടപ്പോൾ തന്നെ അവിടെ മൊത്തം നിശ്ചലമായതു പോലെയൊരു നിശബ്ദത പടർന്നു. ആകെ ഒരു ബൊലേറോ പിക്ക്-അപ്പിന്റെ എൻജിൻ ഇരമ്പുന്ന ശബ്ദം മാത്രം അവിടെ പ്രതിധ്വനിച്ചു….
“ദിനേശൻ?” കേളപ്പൻ ഒട്ടും ശബ്ദമില്ലാതെ, പേടിയോടെ ഭാസ്കരന്റെ കാതിൽ മന്ത്രിച്ചു.
പുറത്ത് കിടക്കുന്ന വണ്ടിയുടെ എൻജിൻ ഓഫായതും, ബോംബ് പൊട്ടുന്ന പോലെയുള്ള ഒരു ഗാംഭീര്യത്തിൽ ആ വണ്ടിയുടെ ഇരുമ്പ് ഡോർ അടഞ്ഞ ശബ്ദം കേട്ടതും ക്കടയിലുള്ളവരുടെ നെഞ്ചൊന്ന് പിടച്ചു. സുരേഷിനെതിരെ കുരച്ച കേളപ്പന്റെ നാക്ക് തനിയെ ഉള്ളിലേക്ക് വലിഞ്ഞു.
അകത്തുള്ള എല്ലാവരുടെയും മിഴികൾ കടയുടെ മുൻവാതിലിലേക്ക് തിരിഞ്ഞു. അപ്പോ ദാ വരുന്നു ആറടി ഉയരവും കാട്ടുപോത്തിന്റെ വിരിവുമുള്ള ഒരു യമണ്ടൻ ഐറ്റം… ദിനേശൻ..! കക്ഷത്തിലെ വിയർപ്പുചാലുകൾ പടർന്ന വെള്ള ഇന്നർ കുപ്പായവും, ചോരക്കനപ്പ് പോലെയുള്ള ചുവന്ന മുണ്ട് തുടയിലേക്ക് മടക്കി കുത്തിവെച്ചുമുള്ള രീതിയിലായിരുന്നു അവന്റെ വരവ്.
