പുട്ട് വായിലേക്ക് വെക്കുന്നതിനിടയിൽ ദിനേശൻ പതുക്കെ തലയുയർത്തി കേളപ്പനെയും ഭാസ്കരനെയും ഒന്നു നോക്കി. അവന്റെ ആ കഴുകൻ കണ്ണുകൾ തങ്ങൾക്ക് നേരെ തിരിഞ്ഞപ്പോൾ ഭാസ്കരൻ പതുക്കെ തൊണ്ടയനക്കി.
“അല്ല ദിനേശാ… സുരേഷിനെ നീ വഴിക്ക് വെച്ച് എങ്ങാനും കണ്ടായിരുന്നോ? അവൻ കഴിഞ്ഞ ദിവസം നിന്റെ വീട്ടിലോട്ട് വരുന്നു എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു…” ഭാസ്കരൻ പേടിയോടെയാണെങ്കിലും ദിനേശന്റെ ഉള്ളിലിരിപ്പ് അറിയാൻ വേണ്ടി പതുക്കെ ചോദിച്ചു.
ദിനേശൻ ഒരു വലിയ കഷ്ണം പുട്ട് കൂടി വായിലേക്ക് തള്ളി ഇറക്കി, ചായക്കപ്പിലേക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു: “ഓ.. ആണോ? എന്നിട്ടവനെ ഞാൻ കണ്ടില്ലല്ലോ…”
“അവൻ ചിലപ്പോ വന്നു കാണും… ആ സമയത്ത് നീ ചിലപ്പോ പുറത്തായിരിക്കും” ഭാസ്കരൻ പറഞ്ഞു.
“ആവോ… ആർക്കറിയാം… ജിൻസി എന്നോട് അതിനെ പറ്റിയൊന്നും പറഞ്ഞില്ല..” ഒരു സിപ്പ് ചായ കുടിച്ച ശേഷം ദിനേശൻ വീണ്ടും തുടർന്നു: “അല്ല?, നിങ്ങളുടെ മോൾ എന്ത് പറയുന്നു… സ്മിത? അവളുടെ മൂന്നാം പ്രസവം ആയിരുന്നില്ലേ കഴിഞ്ഞ ആഴ്ച?”
ദിനേശന്റെ ആ സംസാരത്തിൽ ഒരുതരം ഭീഷണിയുടെ മുഴക്കം വ്യക്തമായി നിറഞ്ഞു നിന്നിരുന്നു. അത് കേട്ടപ്പോൾ പ്രായം ചെന്ന ഭാസ്കരന്റെ നെഞ്ചിലൂടെ ഒരിടിത്തീയാണ് പാഞ്ഞുപോയത്. തന്റെ മകൾ സ്മിതയെയും അവളുടെ പ്രസവത്തെയും കുറിച്ച് നാട്ടുകാർക്കിടയിൽ നിലനിൽക്കുന്ന ചില രഹസ്യക്കഥകൾ ഈ തെണ്ടിക്ക് അറിയാമോ എന്ന ഭയം അയാളുടെ മുഖത്ത് നിഴലിച്ചു. അതിന്റെ പിന്നിലെ കാരണം എന്താണെന്ന് വെച്ചാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി സ്മിതയുടെ കെട്ടിയോൻ അനിൽ ഗൾഫിൽ നിൽക്കുന്ന നേരത്താണ്, അതെ സമയം നാട്ടിൽ തന്റെ ഭാര്യ മൂന്നാമത്തത് പ്രസവിക്കുന്നത്.
