രാഹുൽ ഉണ്ടാക്കിയ ആ വ്യാജ അപ്പോയിന്റ്മെന്റ് ലെറ്റർ അവരുടെ അഡ്രസ്സിൽ എത്തിയതോടെയാണ് നാടകീയമായ രംഗങ്ങൾ തുടങ്ങിയത്. പോസ്റ്റ്മാൻ നൽകിയ കത്തുമായി രാഹുൽ മുറിയിലെത്തി ആവേശത്തോടെ മീരയെ വിളിച്ചു.
രാഹുൽ: “മീരേ, നോക്ക്! എനിക്ക് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ജോലി കിട്ടി. അടുത്ത മാസം ജോയിൻ ചെയ്യണം. നമുക്ക് ഉടനെ അങ്ങോട്ട് മാറണം, അവിടെ നല്ലൊരു വീട് നോക്കാം.”
എന്നാൽ മീരയുടെ മുഖം വിളറി വെളുത്തു. അവളിൽ ഒട്ടും സന്തോഷം കണ്ടില്ല.
രാഹുൽ: “എന്താ മീരേ, നിനക്ക് സന്തോഷമില്ലേ?”
മീര: (വിറയ്ക്കുന്ന ശബ്ദത്തിൽ) “രാഹുൽ… നമുക്ക് ഈ ജോലി മതി. ഇവിടെത്തന്നെ നിൽക്കാം. അങ്കിളിനെ ഒറ്റയ്ക്കാക്കി പോകുന്നത് ശരിയല്ല.”
രാഹുൽ: “ഈ ജോലിക്ക് എന്ത് സ്ഥിരതയാണുള്ളത്? കോഴിക്കോട്ടെ ജോലി പോയിട്ടാണ് നമ്മൾ ഇങ്ങോട്ട് വന്നത്. പിന്നെ അങ്കിൾ ഇത്രയും കാലം ഒറ്റക്ക് അല്ലായിരുന്നോ..
എനിക്ക് ഈ സർക്കാർ ജോലി വേണം. ഞാൻ പോകാൻ തീരുമാനിച്ചു.”
മീര: “എന്നാൽ നിങ്ങൾ തനിച്ച് പൊയ്ക്കോ! ഞാൻ വരില്ല, ഞാൻ ഇവിടെയേ നിൽക്കൂ!”
രാഹുൽ ദേഷ്യം അഭിനയിച്ച് അവൾക്ക് നേരെ തട്ടിക്കയറി. “നീ എന്റെ ഭാര്യയാണെങ്കിൽ ഞാൻ നിന്നെ കൊണ്ടുപോകും!” അവൻ ദേഷ്യത്തോടെ പറഞ്ഞതും മീരയുടെ മുഖഭാവം പെട്ടെന്ന് മാറിമറിഞ്ഞു. അവളുടെ കണ്ണുകൾ ചുവന്നു തുടുത്തു, ശരീരം വല്ലാതെ വിറയ്ക്കാൻ തുടങ്ങി.
മീര എന്ന സാധുവായ പെൺകുട്ടി അപ്രത്യക്ഷമായി. പകരം ഭയപ്പെടുത്തുന്ന ഒരു രൂപം അവളിൽ ഉണർന്നു. അവൾ രാഹുലിന്റെ മുഖത്ത് നോക്കി ഒരു യക്ഷിയെപ്പോലെ ചീറി.
സുനിത (മീര): “നീ കൊണ്ടുപോവുമോടാ… നായേ! ഇവളെ ഇവിടുന്ന് കൊണ്ടുപോകാമെന്ന് നീ കരുതിയോ?”
അവളുടെ ശബ്ദം കേട്ട് രാഹുൽ അറിയാതെ പുറകിലേക്ക് മാറി. അത് മീരയുടെ ശബ്ദമേ ആയിരുന്നില്ല. സുനിതയുടെ ആത്മാവ് അവളെ പൂർണ്ണമായും ആവേശിച്ചിരുന്നു.
സുനിത: “നീ കൊണ്ടുപോകുമോ? എന്റെ സമ്മതമില്ലാതെ നീ ഇവളെ തൊടില്ല!.
ഇവളെ ഇവിടുന്ന് കൊണ്ടുപോവാൻ ഞാൻ സമ്മതിക്കില്ല!”
രാഹുൽ സത്യത്തിൽ പേടിച്ചു പോയി…ധൈര്യം സംഭരിച്ച് ചോദിച്ചു.
രാഹുൽ: “നിങ്ങൾ… നിങ്ങൾ ആരാണ്?”
സുനിത അട്ടഹസിച്ചുകൊണ്ട് മറുപടി നൽകി.
സുനിത: “ഞാനോ? ഞാൻ സുനിത! നിന്റെ അങ്കിളിന്റെ ഭാര്യ. എന്റെ വേണുവേട്ടനെ സന്തോഷിപ്പിക്കാൻ എനിക്ക് ഈ ശരീരം വേണം. നീ ഇതിൽ ഇടപെടാൻ വന്നാൽ നിന്റെ അന്ത്യം ഈ മുറിയിലായിരിക്കും!”
രാഹുൽ മനസ്സിൽ ചിരിച്ചു. “മീൻ കൊളുത്തിൽ കുടുങ്ങിയിരിക്കുന്നു!”
