Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]
നിധിയുടെ കാവൽക്കാരൻ 28
അധ്യായം നാല്
അനിശ്ചിതത്വം
മാർഗ്ഗേ തിമിരസമ്പൂർണ്ണേ ദിശാജ്ഞാനം വിനശ്യതി ।
സന്ദേഹദോലമാരൂഢം ചിത്തം ഭ്രാമ്യതി കേവലം ॥
(അർത്ഥം: അന്ധകാരം പൂർണ്ണമായും മൂടിയ വഴികളിൽ മനുഷ്യന്റെ ദിശാബോധം നഷ്ടപ്പെടുന്നു. സംശയങ്ങളുടെ ഊഞ്ഞാലിലേറിയ മനസ്സ് ഇനിയെന്ത് എന്നറിയാതെ അലയുക മാത്രം ചെയ്യുന്നു.)
(കുറച്ചു മണിക്കൂറുകൾക്ക് മുൻപ്...)
റോസിന്റെ വീടിനുള്ളിൽ വല്ലാത്തൊരു നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നു. പുറത്ത് സന്ധ്യയുടെ ഇരുട്ട് പരന്നുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. വരാൻ പോകുന്ന വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ഭയാനകമായ ശാന്തതയായിരുന്നു ആ അന്തരീക്ഷത്തിന്.
റോസ് അക്ഷമയോടെ ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു.
അവളുടെ മുഖത്ത് വല്ലാത്തൊരു ടെൻഷൻ പ്രകടമായിരുന്നു. സോഫയിൽ ഒന്നും മിണ്ടാതെ ചിന്താമഗ്നയായി ഇരിക്കുകയായിരുന്നു കൃതിക.
നടത്തം നിർത്തി റോസ് പെട്ടെന്ന് കൃതികയ്ക്ക് നേരെ തിരിഞ്ഞു.
"എഡി കൃതികേ......"
റോസിന്റെ ശബ്ദത്തിൽ ചെറിയൊരു പരിഭ്രമമുണ്ടായിരുന്നു.
"നിധി നമ്മളോട് കൃത്യം എപ്പോഴാ ആ മലയിലേക്കുള്ള വഴിയിൽ എത്താൻ പറഞ്ഞത്?"
ആ ചോദ്യം കേട്ടതും കൃതിക പതുക്കെ തലയുയർത്തി റോസിനെ നോക്കി. അവളുടെ മുഖത്ത് വല്ലാത്തൊരു ഗൗരവം വന്നുനിറഞ്ഞു. യുദ്ധതന്ത്രങ്ങൾ മെനയുന്ന ഒരു വലിയ സൈന്യാധിപയെപ്പോലെ അവൾ സോഫയിൽ നിന്നും എഴുന്നേറ്റു.
വളരെ നിർണ്ണായകമായ ഏതോ വലിയ രഹസ്യം വെളിപ്പെടുത്താൻ പോകുന്നതുപോലെ അവൾ കണ്ണുകൾ ചിമ്മി, ദീർഘമായി ശ്വാസമെടുത്ത് റോസിന് നേരെ നടന്നു.
കൃതികയുടെ ആ ഭാവമാറ്റം കണ്ട്, എന്തോ വലിയൊരു മറുപടി പ്രതീക്ഷിച്ചുകൊണ്ട് റോസ് കാതുകൂർപ്പിച്ചു നിന്നു.
റോസിന്റെ തൊട്ടുമുന്നിലെത്തിയ കൃതിക, അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കിക്കൊണ്ട് വളരെ പതുക്കെ പറഞ്ഞു:
"എനിക്കൊരു പിടിയുമില്ല!"
വളരെ നിസ്സാരമായ ആ മറുപടി കേട്ടതും, റോസ് അക്ഷരാർത്ഥത്തിൽ തലയിൽ കൈവെച്ചുപോയി!
ഇത്രയും വലിയ ബിൽഡപ്പും കൊടുത്തിട്ട് അവസാനം ഒന്നുമറിയില്ലെന്ന് പറയുന്ന കൃതികയെ കണ്ട് അവൾക്ക് ശരിക്കും ഭ്രാന്തുപിടിക്കുന്നുണ്ടായിരുന്നു....
"പിന്നെ എന്തിനാടി നീ ഇങ്ങനെ വലിയ ഡയലോഗ് അടിക്കാൻ പോകുന്നതുപോലെ ബിൽഡപ്പും കോപ്പുമൊക്കെ തന്നത്?"
💬 Comments
View all comments