അച്ഛൻ ഭക്ഷണത്തിന് ശേഷം കൈ കഴുകി മുറിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് ആകാശം പിളർക്കുന്നതുപോലെയുള്ള ആ ശബ്ദം കേട്ടത്.
“ടപടപകട… ധും!!”
ഭയങ്കരമായ ഒരു ഇടിശബ്ദം ആ ഫ്ലാറ്റിനെ ഒന്നാകെ പിടിച്ചുലച്ചു. ജനൽ ചില്ലകൾ വിറച്ചു. വിസ്മയയും അമ്മയും അറിയാതെ ഒന്ന് ഞെട്ടി. അബി കയ്യിലിരുന്ന ഗ്ലാസ്സ് ടേബിളിൽ വെച്ചു.
അച്ഛൻ രാഘവൻ ബാൽക്കണിയിലെ ഗ്ലാസ്സ് ഡോറിലൂടെ പുറത്തെ കറുത്തിരുണ്ട ആകാശത്തേക്ക്
നോക്കി. “നല്ല ഇടിയാണല്ലോ. ഇന്നിനി മഴ തോരുമെന്ന് തോന്നുന്നില്ല,” അച്ഛൻ തിരിഞ്ഞുനിന്ന് അവരോടായി പറഞ്ഞു. “എടാ അഭീ, വിസ്മയേ… നല്ല ഇടിമിന്നലുണ്ട്. നിങ്ങൾക്ക് പേടിയുണ്ടെങ്കിൽ പേടിക്കണ്ട, നമുക്ക് എല്ലാവർക്കും അച്ഛന്റെ മുറിയിൽ ഒരുമിച്ച് കിടക്കാം.”
അച്ഛന്റെ ആ സ്നേഹത്തോടെയുള്ള വിളി കേട്ടപ്പോൾ അബിക്ക് എന്തുപറയണമെന്ന് അറിയില്ലായിരുന്നു. വിസ്മയ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അച്ഛൻ അമ്മ സരസ്വതിയുടെ അടുത്തേക്ക് ചെന്നു. “സരസൂ, ഇനിയിപ്പോ അധികം വെള്ളത്തിൽ കളിക്കാൻ നിൽക്കണ്ട. മഴയും തണുപ്പും ഒക്കെ ഉള്ളതല്ലേ. ഈ പാത്രങ്ങളൊക്കെ നാളെ രാവിലെ കഴുകിയാൽ മതി. നീ വേഗം പണിയൊക്കെ ഒതുക്കി വന്നേ, നമുക്ക് ഉറങ്ങാം.”
അമ്മ ഒന്ന് തലയാട്ടി. “ശരി രാഘവേട്ടാ, ഞാൻ ഇതൊക്കെ ഒന്ന് ഒതുക്കി വെച്ചിട്ട് ഇപ്പൊ വരാം,” അമ്മ മറുപടി നൽകി.
അച്ഛൻ പതുക്കെ മുറിയിലേക്ക് നടന്നു. അച്ഛൻ പോയതും ഹാളിൽ ഒരു നിശബ്ദത പടർന്നു. പക്ഷേ ആ നിശബ്ദതയിൽ അമ്മയുടെയും വിസ്മയയുടെയും നോട്ടങ്ങൾ അഭിയെ തളയ്ക്കുന്നുണ്ടായിരുന്നു.
