പതിറ്റാണ്ടുകൾ പ്രായമുണ്ടോ അതോ നൂറ്റാണ്ടുകൾ പഴക്കമുണ്ടോ എന്ന് ഇപ്പോഴും സംശയം നിലനിൽക്കുന്ന ആ മരത്തെ ചുറ്റിപ്പറ്റി അനേകം വിശ്വാസങ്ങൾ തലമുറകളായി നിലനിന്നിരുന്നു ഇന്ന് ഈ ഗ്രാമത്തിൽ ജീവിക്കുന്ന മുഴുവൻ ജനങ്ങളും കുട്ടിക്കാലം മുതൽ ഇതേ വളർച്ചയിലും ഗംഭീര്യത്തിലും കണ്ടിരുന്ന ആ മരത്തിന്റെ അടുത്തേക്ക് ആരും ഒരിക്കലും പോയിരുന്നില്ല.
കാട് മൂടികിടക്കുന്ന ചുറ്റുപാടിന്റെ നടുവിൽ ഒരു ഭീമാകാര രൂപം കണക്കെ ആകാശം മുട്ടെ വളർന്നു നിന്നിരുന്ന ആ മരത്തിൽ പണ്ടെങ്ങോ അരും കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ ആത്മാവിനെ തളച്ചിരുന്നു എന്നാണ് ഇന്നും വിശ്വാസം.
അത്കൊണ്ട് തന്നെ ആ വഴി സന്ധ്യസമയം കഴിഞ്ഞാൽ ആളുകളാരും സഞ്ചരിച്ചിരുന്നില്ല. എപ്പോഴും മൂടിക്കിടക്കുന്ന കുറ്റികാടിന്റെ ഇരുട്ടിൽ ചീവീടുകൾ കരഞ്ഞുകൊണ്ടേയിരിക്കുന്ന ശബ്ദവും ഏത് ജീവികൾ ആണെന്ന് അറിയാത്ത ഏതൊക്കെയോ കീടങ്ങളുടെ കരച്ചിലുകളും അവിടെ നിന്ന് ഉയർന്നു കൊണ്ടിരിക്കും. ഒരു വിശാലമായ ഉയർന്ന പറമ്പിന്റെ മധ്യത്തിൽ മരങ്ങൾക്കിടയിൽ അല്പം തുറസ്സായ ഒരു ഭാഗത്തു മുൾപടർപ്പുകളും കാട്ടു പൊന്തകളും കൊണ്ട് മൂടപ്പെട്ട ഒരു കുറ്റിക്കാടിനു നടുവിൽ ആ പ്രേത വൃക്ഷം തലയെടുപ്പോടെ നിന്നിരുന്നു.
ആ കാഞ്ഞിരപറമ്പിന്റെ അങ്ങേ അതിരിൽ വലിയൊരു പാറയാണ്. ചെറിയൊരു കുന്നുപോലെ പറമ്പിന്റെ അറ്റത്തു മുഴച്ചു നിൽക്കുന്ന പാറയുടെ പിൻവശം കാട്മൂടിക്കിടക്കുന്ന പറമ്പും മുൻവശം ഒരു ഇറക്കവുമാണ്. കുറച്ചു പറമ്പുകൾ താഴെക്കിറങ്ങിയാൽ വിശാലമായ വയൽപ്രദേശം.
