മുമ്പ് നെൽകൃഷി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വാഴയും തെങ്ങിൻ തോപ്പുമായി നീണ്ടു കിടക്കുന്നു. പാറയിൽ നിന്ന് നോക്കിയാൽ ആ വിശാല പ്രദേശവും അതിന് മുകളിലൂടെ അറ്റമില്ലാത്ത ആകാശത്തിന്റെ പടിഞ്ഞാറൻ ചക്രവാള സീമയും കാണാം. വൈകുന്നേരങ്ങളിൽ ആകാശത്തിന്റെ ചുവന്നു തുടുത്ത അതിരിൽ നിന്ന് കറുത്ത പൊട്ടുപോലെ വവ്വാലുകൾ ഒന്നൊന്നായി പറന്നടുക്കുകയും കാഞ്ഞിര മരത്തിൽ തലകീഴായി ചേക്കേറുകയും ചെയ്യുന്നത് കാണാൻ കഴിയും.
ആ പാറയുടെ കീഴെയാണ് ആ പറമ്പിന്റെ ഉടമസ്ഥരുടെ വീട്. വലിയൊരു തറവാട്ടു വീട്. പാറത്തൊടി തറവാട്. മുൻവശത്തെ പാടത്തു നിന്നു ഒതുക്കുകല്ലുകൾ കയറി നീണ്ട നടപ്പാത താണ്ടിയാൽ ആ വലിയ തറവാട് വീടിന്റെ മുറ്റത്ത് കടന്നാൽ വീടിന്റെ പിറകിലെ ഉയർന്ന പറമ്പിൽ തലയുയർത്തി നിൽക്കുന്ന ഭീമാകാര രൂപം പോലെ ആ പാറക്കുന്ന് കാണാൻ സാധിക്കും. അതിന്റെ പിന്നിലാണ് ആ വിശാലമായ പറമ്പും കാഞ്ഞിര മരവും നിലനിൽക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ആ കാഞ്ഞിര മരം മുറിച്ചു നീക്കപ്പെട്ടു.
കാഞ്ഞിരം മുറിച്ചു.!
അതൊരു വാർത്തയായിരുന്നു നാട്ടിൽ. ഏറെ നാളത്തെ എതിർപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ ആ പറമ്പിന്റെ ഉടമസ്ഥർ ആ വൃക്ഷം മുറിച്ചു കളഞ്ഞു. എന്ത് കൊണ്ട് മുറിച്ചുമാറ്റി എന്ന് മാത്രം നാട്ടുകാർക്ക് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല, കാരണം അത് മുറിക്കില്ലെന്ന് ആ വീട്ടുകാർ ഉറപ്പിച്ചിരുന്നു. പക്ഷേ ഇന്നവിടെ ആ പൊന്തക്കാടിന് നടുവിൽ ആ പടുമരം ഒരു കാഞ്ഞിരകുറ്റി മാത്രമായി അവശേഷിക്കുന്നു. ഒപ്പം കുറേ ദുരൂഹതകളും.!
