ഇനി എന്തൊക്കെ അനർത്ഥങ്ങൾ അരങ്ങേറുമോ ആവോ എന്ന് ആർക്കുമറിയില്ല. കാലഹരണപ്പെടാതെ കിടക്കുന്ന വിശ്വാസങ്ങൾക്കിടയിൽ എവിടെയെങ്കിലും മാറാല പിടിച്ചു കിടക്കുന്ന ഒരു സത്യമുണ്ടെങ്കിൽ തീർച്ചയായും കാലം അതിന്റെ കാവ്യനീതി നടപ്പാക്കുമെന്ന് ദേശക്കാർ വിശ്വസിച്ചു.
എന്നോ ദാരുണമായി കൊലചെയ്യപ്പെട്ട ഒരു കന്യകയുടെ ആർത്താനാദങ്ങളും സീൽക്കാരങ്ങളും മരണക്കരച്ചിലും നീതി തേടുന്നുണ്ടെങ്കിൽ തീർച്ചയായും അവിശ്വാസനീയമായ പലതും തങ്ങൾ നേരിടേണ്ടി വരുമെന്ന് അവർ വിശ്വസിച്ചു.
ഗതിക്കിട്ടാതെ മരിച്ചുപോയ ആ ആലംബഹീനയായ യുവതിയുടെ ആത്മാവ് ആവാഹനം ചെയ്യപ്പെട്ട കാഞ്ഞിരമരം ഓർമ്മ മാത്രമായി മാറിയതോടെ പ്രതികാരദാഹയായി ഈ ദേശസ്ഥലികളിൽ അലഞ്ഞു തിരിയുമെന്ന് ഭയന്ന് സന്ധ്യയാകുമ്പോൾ തന്നെ ജനങ്ങൾ വീടുകളിൽ അഭയം തേടിതുടങ്ങി ഗ്രാമം വിജനമായിതുടങ്ങി, നിശബ്ദവും.!
ഇരുണ്ട ആകാശത്തിന്റെ നിശബ്ദ ശാന്തതയിലേക്ക് പതിയെ തെളിഞ്ഞു വരുന്ന നിലാവിന്റെ ചാരച്ച പ്രഭയിലേക്ക് നോട്ടമയച്ചു കൊണ്ട് വരാന്തയിലെ ഗ്രിൽസിൽ പിടിച്ചു നിശ്ചലനായി വാഹിദ് നിന്നു. താനെന്തിന് ഈ അതിർത്തി ഗ്രാമത്തിൽ വന്നു നിൽക്കുന്നു എന്ന് അവൻ തമാശയോടെ ചിന്തിച്ചു.
താനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഉൾനാടൻ ഗ്രാമത്തിൽ, ഒരു വാടക വീട്ടിൽ അപരിചിതനായി വന്നുതാമസിക്കുന്നു. ജീവിതത്തിൽ എന്തൊക്കെ വേഷങ്ങളാണ് കെട്ടിയാടേണ്ടി വരുന്നത്. തന്റെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ കിഷോറിന്റെ നിർബന്ധം കൊണ്ട് മാത്രമാണ് താനീ മുഷിഞ്ഞ പരിപാടിക്ക് ഇറങ്ങി പുറപ്പെട്ടത്.
