പലപ്പോഴായി ആളുകൾ അപ്രത്യക്ഷമാകുന്നു എന്നാണ് ഒരു വൃദ്ധൻ തന്നോട് പറഞ്ഞത്. കഴിഞ്ഞ ദിവസം സന്ധ്യമയങ്ങിയിട്ടു കുറച്ചു വൈകി അങ്ങാടിയിൽ നിന്ന് റൂമിലേക്ക് മടങ്ങുമ്പോൾ ഇരുട്ടിൽ നിന്ന് ഇറങ്ങി വന്ന ഒരു വൃദ്ധൻ. പെട്ടന്ന് മുന്നിൽ ഒരു ചുക്കിച്ചുളിഞ്ഞ മനുഷ്യനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എവിടെ നിന്ന് എങ്ങിനെ പ്രത്യപ്പെട്ടു എന്ന് ഒരുവേള നടുങ്ങിപ്പോയ അവസ്ഥ.!
“കുഞ്ഞേതാ. ഈ നാട്ടുകാരൻ അല്ലെന്ന് തോന്നുന്നു. ഈ സമയത്ത് വീട്ടിൽ പോകാതെ ഇവിടിങ്ങനെ ചുറ്റി കറങ്ങുന്നത് എന്താ.”? അയാൾ ശാന്തമായിട്ടാണ് ചോദിച്ചത്.
“ഞാൻ കുറച്ച് അകലെനിന്നാ. ഒരു സുഹൃത്ത് ഇവിടുണ്ട്. അവന്റെ കൂടെ താമസിക്കാൻ വന്നതാ.”
“ഇവിടുത്തെ കാര്യങ്ങളൊന്നും അറിയില്ല അല്ലേ. സന്ധ്യ കഴിഞ്ഞാൽ ഇവിടാരും പുറത്തിറങ്ങാറില്ല. ശപിക്കപ്പെട്ട നാടാ മോനെ. കണ്ടില്ലേ അങ്ങാടിയിൽ ഒരൊറ്റ പീടിക പോലും തുറന്നിട്ടില്ല ല്ലോ. വേഗം വീട്ടിലേക്ക് പോകാൻ നോക്കൂ.”
“അതേ, അതാ ഞാനും ചിന്തിക്കുന്നത്. ഒരു പട്ടണം മുഴുവൻ അടഞ്ഞു കിടക്കുന്നു. തെരുവ് വിളക്കല്ലാതെ ഒരു വെളിച്ചവും കാണാനില്ല, മനുഷ്യനെയും. ഇതെന്താ ഇങ്ങനെ.”?
“കൂട്ടുകാരൻ ഒന്നും പറഞ്ഞില്ലേ അപ്പൊ? പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്. ഏതായാലും ഒന്ന് മാത്രം ഇപ്പൊ അറിഞ്ഞോളൂ. ചെറുപ്പക്കാരായ മനുഷ്യർക്ക് ഇവിടെ അത്ര സുഖമുള്ള കാലമല്ല ഇപ്പോൾ. ഇവിടെ കുറച്ചു നാളുകളായി അത്ര നല്ല കാര്യങ്ങൾ അല്ല നടക്കുന്നത്. ഒന്ന് രണ്ട് യുവാക്കളെ കാണാനില്ല. മാത്രമല്ല.. “
