വാഹിദ് കുറേക്കൂടി മുന്നോട്ട് നീങ്ങിയപ്പോൾ തന്റെ മുന്നിലായി, ആ പറമ്പിൽ മുൾക്കാടുകൾ കൊണ്ട് മൂടിയ ഒരു മരക്കുറ്റി കണ്ടു. ഒരാൾ ഉയരത്തിൽ മുൾപ്പടർപ്പുകൾ മൂടിയ നിലയിൽ ആ വലിയ പറമ്പിൽ അത് ഒറ്റപ്പെട്ടു നിൽക്കുന്നു.
കാഞ്ഞിരക്കുറ്റി.!
ഇതാണ് ആ സംഭവബഹുലമായ കാഞ്ഞിര മരത്തിന്റെ മുറിച്ചുമാറ്റിയ ഭാഗം. സരസുവിന്റെ ദുരൂഹ ചരിത്രം ഒളിഞ്ഞിരിക്കുന്ന കാഞ്ഞിരക്കുറ്റി. വാഹിദ് അതിന് നേരെ നടന്നു. അടുക്കുന്തോറും അതിന് ചുറ്റും തഴച്ചു വളർന്നിരിക്കുന്ന വലിയ മുള്ളുകളുള്ള ഏതോ കാട്ടു ചെടികളുടെ ഉയരം വ്യക്തമാവുകയും തന്നെക്കാൾ ഉയരത്തിൽ വളർന്നു പടർന്ന് ആ മരക്കുറ്റിയെ ഒരു കൂടാരം പോലെ വട്ടത്തിൽ പൊതിഞ്ഞു മൂടിയിട്ടുണ്ടെന്നും അവന് വ്യക്തമായി.
വാഹിദ് കാലിൽ മുള്ള് തട്ടാതെ അതിന് ചുറ്റും ഒന്ന് നടന്നു. ആ കാഞ്ഞിരമറക്കുറ്റിയുടെ അടുത്തേക്ക് ആളുകൾ വന്നു പോവുന്നതിന്റെ ലക്ഷണമുണ്ട്. അത് കാടിന്റെ ഭാഗത്തു നിന്നാണ്. അഥവാ പാറയുള്ള പറമ്പിൽ നിന്ന് കാടുവഴി ഇങ്ങോട്ട് വന്നുപോകുന്നതിന്റെ സഞ്ചാര രേഖ പതിഞ്ഞിട്ടുണ്ട്. മുൾചെടികളും പുല്ലും കാലടികളിൽ ചതഞ്ഞു ഒരു നടവരമ്പിന്റെ രീതിയിൽ വഴിതെളിഞ്ഞിട്ടുണ്ട്.
ഒരുപക്ഷെ മുള്ളുകൾ വെട്ടാനോ അല്ലെങ്കിൽ മുമ്പ് കാഞ്ഞിര മരം മുറിക്കുന്ന സമയത്ത് വന്നുപോയതോ ആകാം. പക്ഷേ ഒരു ഭാഗത്തു മാത്രം വഴിരേഖ പതിഞ്ഞത് എന്തുകൊണ്ടാവും? വാഹിദ് അതിനെ കുറിച്ച് അധികം തല പുകച്ചില്ല, കാരണം കുറുക്കന്മാർ ആവോളം വിഹരിക്കുന്ന പ്രദേശമാണ്. അങ്ങിനെയുമാകാം ആ വഴികൾ. ആ ഭാഗം പരിശോധിച്ചു കഴിഞ്ഞപ്പോൾ ആകമാനം ആ പരിസരമൊന്നു വീക്ഷിച്ചു.
