“എങ്കിൽ അദ്ദേഹത്തോട് ചോദിക്കാം. ആട്ടെ, ചേട്ടന്റെ മകന്റെ കാര്യം വല്ലതും അറിയുമോ. എങ്ങിനെയാണ് കാണാതായതെന്നോ എവിടെ വച്ചാണ് എന്നോ അങ്ങിനെ വല്ലതും..” വാഹിദ് പ്രതീക്ഷയോടെ അയാളെ നോക്കി. മമ്മാജിയിൽ ചെറിയൊരു നിശബ്ദത പടർന്നു. അയാൾ ഒരു നിമിഷം എന്തോ ആലോചനയിൽ കുടുങ്ങിക്കിടക്കുകയും ഒരു ദീർഘാനിശ്വാസം വിടുകയും ചെയ്തു.
“അതൊക്കെ എന്തിനാ. നിങ്ങൾ പൊലീസാണോ? എഴുത്തുകാരനാണ് എന്നല്ലേ പറഞ്ഞത്.” അയാൾ സംശയ രൂപേണ വാഹിദിനെ നോക്കി.
“പോലീസ് ഒന്നും അല്ല ചേട്ടാ. ആവശ്യമുള്ളത് കൊണ്ട് തന്നെയാ ചോദിക്കുന്നെ. ഇതിന്റെയൊക്കെ പിന്നിൽ പ്രേതമാണോ അല്ലയോ എന്ന് സംശയിക്കുന്ന രീതിയിൽ ഒരു കഥയാണ് പ്ലാൻ.അതുകൊണ്ടാ.” വാഹിദ് അയാൾക്ക് പിടികൊടുക്കാതെ തടിതപ്പി. മമ്മാജി പിന്നെയും കുറച്ചു നിമിഷങ്ങൾ അവനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു.
“ഉം.. എന്തായാലും കഥപറയാൻ പറ്റിയ സ്ഥലവും സമയവും ഇതല്ലല്ലോ. നാളെ ഞായർ അല്ലെ, വീട്ടിലേക്ക് വന്നോളൂ.” അയാളൊന്ന് ഇരുത്തി മൂളിയിട്ട് പറഞ്ഞു. വാഹിദ് അയാളോട് നന്ദി പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. അക്ഷമയോടെ നിൽക്കുകയായിരുന്ന ആതിര അവനെയൊന്ന് ഇടങ്കണ്ണിട്ടു നോക്കിയിട്ട് അവന്റെ പിന്നാലെ ബുള്ളറ്റിൽ ചെന്നു കയറി.
“വീട്ടിലേക്ക് പോകാൻ വരട്ടെ. എന്നോട് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്.” ആതിര പിന്നിലിരുന്നു ഗൗരവം നടിച്ചു പറഞ്ഞു. വാഹിദ് ഒന്ന് മൂളിയിട്ട് വണ്ടി റോഡിലേക്കിറക്കി പോലീസ് സ്റ്റേഷൻ ഭാഗത്തേക്ക് പോയി. ഏതാണ്ട് പതിനഞ്ചു മിനുട്ട് സഞ്ചാര ദൂരമുണ്ട് പോലീസ് സ്റ്റേഷനിലേക്. അവൻ ബൈക്ക് നേരെ പോലീസ് സ്റ്റേഷനിലേക്ക് പായിച്ചു. അവിടെ കിഷോർ അവരെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വാഹിദിനെ കണ്ടതും അവന്റെ മുഖത്ത് ആഹ്ലാദം നിറഞ്ഞു, വാഹിദിന്റെയും. രണ്ടുപേരും പരസ്പരം ആശ്ലെഷിച്ചു, പിന്നെ കുശലം പറച്ചിൽ ആരംഭിച്ചു.
