വാഹിദ് താൻ കണ്ടെത്തിയ നിഗമനങ്ങൾ വിശദമാക്കിക്കൊടുത്തു. ആതിര അത്ഭുതത്തോടെ വാഹിദിനെ തുറിച്ചു നോക്കിക്കൊണ്ട് അതെ ഇരിപ്പ് തുടർന്നു. കിഷോറിന്റെ മുഖത്ത് ആഹ്ലാദകരമായ ഒരു ആശ്വാസം തെളിഞ്ഞു നിന്നു. താൻ ഊഹിച്ചത് വെറുതെയായില്ല, വാഹിദിനു ഇതിൽ എന്തെങ്കിലും ഇടപെടൽ സാധ്യമാകും എന്ന് തനിക്ക് ഉറപ്പായിരുന്നു എന്നൊരു ആത്മവിശ്വാസം കിഷോറിന്റെ മുഖത്ത് വ്യക്തമായിരുന്നു.
“ഗംഭീരം മകനെ, അതി ഗംഭീരം. ആട്ടെ, ക്രിമിനൽ ബുദ്ധിയുള്ള ആരോ ആണ് ഇതിന്റെ പിന്നിൽ എന്ന് തോന്നാനെന്താ കാരണം?” കിഷോർ കുറേക്കൂടി വ്യക്തത വരുത്താൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
“കാരണം അവിടെ കണ്ട പാടുകൾ ബൂട്ടിന്റേത് പോലെയാണ് തോന്നിയത്. അഥവാ, കാലിൽ മുള്ളോ കല്ലിന്റെ ചീളുകളോ മറ്റോ തട്ടി രക്തം വീഴരുത് എന്ന് വ്യക്തമായ ബോധ്യമുള്ള ഒരാൾ. അല്ലെങ്കിൽ കാട്ടിലോ ചെളിയോളോ മറ്റോ സഞ്ചരിക്കുമ്പോൾ ധരിക്കേണ്ട ബൂട്ട് ഇങ്ങനെയൊരു സാധാരണ ഗ്രാമത്തിൽ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല.” വാഹിദ് മേശയിലേക്ക് കൈകൾ ഊന്നിക്കൊണ്ട് വ്യക്തമാക്കി.
“പക്ഷേ വാഹിദ്, അത്ര ബുദ്ധിയുള്ള ഒരാൾ ഇതേ കാര്യം ചിന്തിക്കുകയും പരമാവധി ആ സംശയം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യില്ലേ.? ആതിര വ്യക്തമായ സംശയം പ്രകടിപ്പിച്ചു.
“എക്സാറ്റ്ലി. അങ്ങിനെയും ഒരു സാധ്യതയില്ലേ.?” കിഷോർ അവളെ ശരിവെക്കുന്ന രീതിയിൽ പിന്താങ്ങി.
“അവിടെയാണ് രണ്ട് സാധ്യതകൾ. ഒന്ന് ഇതിന്റെ പിന്നാലെ പോകാൻ ആരെങ്കിലും ഉണ്ട് എന്നൊരു തോന്നൽ അയാൾക്ക് വന്നിട്ടില്ല. കാരണം മുമ്പ് നടന്ന മൂന്നു മിസ്സിംഗ് കേസ് ഉണ്ടായിട്ടും അയാളിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് ആ കാഞ്ഞിരക്കഥ. എല്ലാവരും ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നത് കൊണ്ട് ആ ഭാഗത്തേക്ക് അന്വേഷണത്തിന് പോയിട്ടില്ല, അല്ലെങ്കിൽ ഇത്ര ദൂരം സഞ്ചരിച്ചു ഇരയെ കൊണ്ടുപോകേണ്ടി വന്നിട്ടില്ല.” വാഹിദ് അവരുടെ ന്യായമായ സംശയത്തിനുള്ള തന്റെ നിഗമങ്ങൾ വ്യക്തമാക്കി.
