“അപ്പൊ, ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ,ഇത്ര ന്യൂട്രൽ ആയ ഒരു പ്രദേശത്ത്, ആ കാണാതായവർ എവിടെ? കൊന്നു കുഴിച്ചു മൂടിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് വേണ്ടേ.?” ആതിര തന്റെ സംശയം ഉന്നയിച്ചു. കിഷോർ തലകുലുക്കി കൊണ്ട് ആ ചോദ്യം ശരിവെക്കുന്ന രീതിയിൽ വാഹിദിനെ നോക്കി. എന്നിട്ട് കൂട്ടിച്ചേർത്തു.
“ആദ്യത്തെ മിസ്സിംഗ് രേഖപ്പെടുത്തിയപ്പോൾ തന്നെ കൊലപാതക സാധ്യത പോലീസ് പരിശോധിച്ചിരുന്നു. ആ ഗ്രാമം മുഴുവൻ അരിച്ചു പെറുക്കിയിട്ട് എവിടെയും അങ്ങിനെയൊരു ലക്ഷണം കണ്ടിട്ടില്ല. അതാണ് ഇതിലെ നിഗൂഢത.” കിഷോർ യാഥാർഥ്യം വ്യക്തമാക്കി.
വാഹിദ് കുറച്ചു നേരം ആലോചനയിൽ ഇരുന്നു. പിന്നെ തന്നോട് തന്നെയെന്നവണ്ണം പതുക്കെ പറഞ്ഞു.
“എങ്കിൽ അങ്ങോട്ട് പോയി നോക്കാം, വല്ലതും തടയാതിരിക്കില്ല.” അവൻ തലയിളക്കി കൊണ്ട് സ്വയം പറഞ്ഞു. എന്താണ് അവൻ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ലെങ്കിലും കിഷോർ ഒന്നും ചോദിച്ചില്ല. ആതിരയും.
കിഷോർ വളരെ സന്തുഷ്ടനായിരുന്നു. കാരണം കൂടുതൽ ദിവസങ്ങൾ എടുക്കും എന്തെങ്കിലും ഒരു ധാരണയിൽ എത്താൻ എന്ന് കരുതിയ കാര്യങ്ങളാണ് കൃത്യമായി അനാവരണം ചെയ്യപ്പെട്ടത്. അയാൾക്ക് അവർ രണ്ടുപേരോടും മതിപ്പു തോന്നി. തനിക്ക് തെറ്റുപറ്റിയിട്ടില്ല എന്ന ആത്മവിശ്വാസം കിഷോറിനെ സന്തുഷ്ടനാക്കി. അല്ലെങ്കിലും, വാഹിദിന്റെ കഴിവിൽ തനിക്ക് സംശയം ഒട്ടുമില്ലല്ലോ.!
“നൂറ ഇപ്പൊ വിളിയൊന്നും ഇല്ലേ. എങ്ങനിരിക്കുന്നു അവൾ.?” കിഷോർ വാഹിദിന്റെ വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടന്നു. വാഹിദിന്റെ ചുണ്ടിൽ കള്ളച്ചിരി വന്നുപോയി. ആതിര രണ്ടുപേരെയും മാറിമാറി നോക്കി.
