(അദ്ധ്യായം 13)
രാത്രി.!
ചീവീടുകൾ നിർലോഭം നിലവിളിച്ചു കരയുന്ന പ്രകൃതിയിൽ നിഷീഥിനിയുടെ നിശ്ശബ്ദത്ത കടലുപോലെ പരന്നു കിടന്നു. അകലെയുള്ള ഏതോ വീട്ടിൽ നിന്ന് പട്ടിക്കുരക്കുന്ന ശബ്ദം അവ്യക്തമായി ഇടക്ക് കേൾക്കുന്നുണ്ട്. നിബിഢമായ ഇരുട്ടിന്റെ സാന്ദ്രതയിൽ കുളിര് പുതച്ചു നിൽക്കുന്ന തൊടിയിലെ ഇടതൂർന്ന മരങ്ങളുടെ ചില ചില്ലകളിൽ മിന്നാമിനുങ്ങുകൾ ഇണയെ തേടി മിന്നിപ്പൊലിയുന്നു. അപൂർവ്വം ചില രാകുരുവികളുടെ നിശാസംഗീതവും കേൾക്കാം. ഇടവിട്ടിടവിട്ട് കുളിരിന്റെ പാളികൾ തള്ളിക്കൊണ്ട് കടന്നുവരുന്ന ഗ്രാമകാറ്റിന്റെ സമ്മർദ്ധത്തിൽ ചില്ലകൾ ഉലയുകയും ഇലകൾ അരിശത്തോടെ പഴിപറയുകയും ചെയ്യുന്ന ശബ്ദം ആ മൂകരാത്രിയുടെ ശാന്തയെ ഭംജിക്കുന്നുണ്ട്.
വാഹിദും ആതിരയും വലിയേടത്തു വീടിന്റെ മുകളിലത്തെ നിലയിൽ, വരാന്തയിലെ കസേരയിൽ ഇരുന്നു പാതി ബോധത്തിൽ ഇരുന്നു ഗ്ലാസ് കാലിയാക്കുന്ന സുരേട്ടനെ നോക്കിക്കൊണ്ടിരുന്നു. പാതിപറഞ്ഞു വച്ച ഓർമ്മകളുടെയും കേട്ടുകേൾവികളുടെയും പഴമയുടെ പൊടിപടലങ്ങൾക്കിടയിൽ അയാൾ ശ്വാസം മുട്ടുന്നുണ്ടെന്നു രണ്ടുപേർക്കും തോന്നി.
ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്കു കുടിച്ചു തീർത്ത് ആതിരയുടെ കൈയിലെ ഗ്ലാസിലേക്ക് നോക്കി അയാൾ അക്ഷമനായി.
“മോളിനിയും അത് തീർത്തില്ലേ. ആകെ ഒരെണ്ണമല്ലേ തന്നുള്ളൂ, ഒറ്റവലിക്കങ്ങു തീർക്കൂ ന്നേ.” അയാൾ പ്ലേറ്റിൽ നിന്ന് ഒരു കഷണം ചിക്കൻ ഫ്രൈ എടുത്ത് വായിലേക്കിട്ടിട്ട് ആതിര കുടിച്ചു പാതിയാക്കിയ ഗ്ലാസിലേക്ക് നോക്കി പറഞ്ഞു. വാഹിദ് ചെറിയ ചിരിയോടെ അവളെ നോക്കി ഇരുന്നതേയുള്ളൂ. കലങ്ങിയ കണ്ണുകളിലൂടെ അവൾ ആ മധ്യവയസ്കനെ നോക്കി പുഞ്ചിരിച്ചിട്ട് ഗ്ലാസ് വായിലേക്ക് കമിഴ്ത്തി ഒറ്റവലിക്കു മദ്യം അകത്താക്കി. എന്നിട്ട് ഗ്ലാസ് മേശയിലേക്ക് വച്ചു. സുരേട്ടൻ രണ്ടുപേരുടെ ഗ്ലാസിലും വീണ്ടും മദ്യം പകർന്നു. ആതിര വിലക്കിയെങ്കിലും അയാൾ അത് ശ്രദ്ധിക്കാതെ അവളുടെ ഗ്ലാസിലേക്ക് തണുത്ത വെള്ളം പകർന്നിട്ട് തന്റെ ഗ്ലാസ് എടുത്ത് കൈയിൽ പിടിച്ചു.
