“ഹേയ്, ഒരിക്കലുമല്ല. കിഷോർ അത് വിശ്വസിക്കുന്നുണ്ടോ. പ്രേതമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. But നിങ്ങൾക്ക് കിട്ടിയ മിസ്സിംഗ് കേസ് വാസ്തവമാണെങ്കിൽ അതിന് പിന്നിൽ പ്രേതമല്ല, ഇല്ലാത്ത പ്രേതത്തെ സഹായിക്കുന്ന ഏതോ മനുഷ്യനാണ്.” വാഹിദ് തീർത്തു പറഞ്ഞു.
“അതെന്താ താൻ അങ്ങനെ തീർത്തു പറയാൻ കാരണം?” കിഷോറിന്റെ നെറ്റി ചുളിഞ്ഞു. ആതിരയും അതിശയത്തോടെ അവനെ നോക്കി.
“ഞാൻ ഇന്ന് രാവിലെ ആ കാട് വഴിയൊന്നു നടന്നുനോക്കി. ഇന്നലെ പ്രേതത്തെ കണ്ട് ഓടിയ പെണ്ണ് പറഞ്ഞ സ്ഥിതിക്ക് വല്ല തെളിവും കിട്ടുമോ എന്നറിയാൻ വേണ്ടി ഒന്ന് ശ്രമിച്ചതാ.” വാഹിദ് വിശദീകരിച്ചു. കിഷോറും ആതിരയും അവൻ തുടരാൻ വേണ്ടി മൗനം ഭജിച്ചു. വാഹിദ് തുടർന്നു സംസാരിച്ചു.
“കാടു വഴി കുറച്ചു മുന്നോട്ട് പോയപ്പോൾ അവിടെ പുല്ലും കമ്പുകളും ചുവുട്ടി മെതിച്ചതുപോലെ പാടുകൾ ഉണ്ടായിരുന്നു. അവിടെ വച്ചായിരിക്കണം അവളും അവൾ ചേട്ടൻ എന്ന് പറഞ്ഞ അയാളും തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ടാവുക. സാധ്യതകൾ കണ്ടിട്ട് പിടിവലി നടന്നത് പോലെയല്ല, വെപ്രാളത്തിൽ അങ്ങുമിങ്ങും ചവുട്ടിയരച്ചത് പോലെയാണ് മനസ്സിലായത്. പിന്നെ കുറേക്കൂടി മേലേക്ക് ചെല്ലുമ്പോൾ കാഞ്ഞിര മരം നിൽക്കുന്ന ഭാഗത്തുള്ള പറമ്പിലേക്ക് കയറാനൊരു മണ്ണിടിഞ്ഞ തിട്ടുണ്ട്. ആ വഴി കാഞ്ഞിര മരത്തിന്റെ ഭാഗത്തേക്ക് നടന്നപ്പോൾ, കാടിനടുത്തുള്ള അതിരിലൂടെ എന്തോ ഭാരം ചുമന്നു ആരോ നടന്ന് പോയ ബൂട്ടിന്റെ പാടുകൾ ഉണ്ട്. അതായത്, നല്ല ക്രിമിനൽ ബുദ്ധിയുള്ള ആരോ ഇതിന്റെ പിന്നിലുണ്ട് എന്നർത്ഥം.”
