കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ] 18

 

“എങ്ങിനെയുണ്ട് ഈ നാട്.?” അവൻ തമാശ രൂപത്തിൽ വാഹിദിനോട് ചോദിച്ചു. വാഹിദ് കിഷോറിന്റെ പിന്നാലെ അയാൾക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു, ഒപ്പം ആതിരയും.

 

“എന്റെ പോന്നോ, താൻ എന്ത് പാപം ചെയ്തിട്ടാടോ ഈ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടിയത്.?” വാഹിദ് അസഹ്യമായ നീരസത്തോടെ ചോദിച്ചു. കിഷോർ പൊട്ടിച്ചിരിച്ചു, കൂടെ വാഹിദും. ആതിര എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ പുഞ്ചിരി വരുത്തി ഇരുന്നതേയുള്ളൂ.

 

“തന്റെ കേസിന് പിന്നാലെ കൂടി തന്നെ സഹായിച്ചു. അതുതന്നെ ആ മഹാ പാപം.” കിഷോർ ചിരിച്ചു കൊണ്ട് പറഞ്ഞു. വാഹിദ് പുഞ്ചിരിച്ചതേയുള്ളൂ.

 

“എന്താ ആതിര, നമ്മുടെ ഡീറ്റെക്റ്റീവ് എങ്ങനിരിക്കുന്നു. പ്രോബ്ലം ഉണ്ടെങ്കിൽ വേറെ ആളെ നിർത്താം. തനിക്ക് മറ്റെന്തെങ്കിലും കേസ് തരാം. ഇഷ്ടം പോലെ കിടപ്പുണ്ട്.” കിഷോർ ആതിരയെ നോക്കി പറഞ്ഞു. പെട്ടന്ന് ആതിരയുടെ മുഖം മങ്ങി.

 

“അയ്യോ വേണ്ട സാർ. ഞാൻ ഓക്കേയാണ്.” അവൾ ചാടിക്കേറി പറയുന്നത് പോലെ മറുപടി നൽകി.

 

“ആഹാ, കൊള്ളാല്ലോ. ഗുഡ്.! എങ്കിൽ അന്വേഷണം എവിടം വരെയെത്തി? ഇന്നേക്ക് മൂന്നു ദിവസമായില്ലേ നിങ്ങൾ രണ്ടാളും ഒന്നിച്ചു കഴിഞ്ഞിട്ട്.? ” ആതിരയോട് തന്നെയാണ് ചോദ്യം. അവൾ ഇതുവരെയുണ്ടായ അനുഭവങ്ങൾ കിഷോറിനു പറഞ്ഞു കേൾപ്പിച്ചു. അയാൾ എല്ലാം തലയാട്ടിക്കൊണ്ട്, ഇടക്ക് ഗൗരവത്തിൽ തലകുനിച്ചിരുന്നും, മറ്റു ചിലപ്പോൾ താടിക്ക് കൈകൊടുത്തും മറ്റും മുഴുവനും കേട്ടു.

 

“അപ്പൊ എന്തോ ആസ്വഭാവികമായൊരു സാന്നിധ്യം അവിടെയുണ്ട് എന്നാണ് നിങ്ങൾ പറഞ്ഞുവരുന്നത്. അഥവാ ആത്മാവിന്റെ പ്രേത വിശ്വാസം ഒരു യാഥാർഥ്യം ആണെന്ന്.” കിഷോർ രണ്ടുപേരെയും നോക്കിക്കൊണ്ട് ചോദിച്ചു.

The Author

ലസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *