മീനാക്ഷി ഭാവം മാറ്റി ഗൗരവത്തോടെ പറഞ്ഞു.
“എങ്കിലും ഒരു കാര്യം ചോദിക്കട്ടെ. ഈ സ്വത്തു മുഴുവൻ ഇങ്ങനെ അന്യം നിന്ന് പോകാൻ എന്താ കാരണം, ഇതിന്റെ അവകാശികളിൽ നിങ്ങളും പെടില്ലേ.?”
വാഹിദ് മീനാക്ഷിയോട് പ്രധാനപ്പെട്ട വിഷയമെന്ന നിലയിൽ കാര്യമായി തന്നെ ചോദിച്ചു. ആതിര കാണാതെ അവൻ മീനാക്ഷിയുടെ ഇടുപ്പിൽ ഒന്ന് നുള്ളിയപ്പോൾ അവളൊന്നു കുടഞ്ഞു പോയി. നാണം കൊണ്ട് മുഖം ചുവന്ന് പ്രണയത്തോടെ അവൾ വാഹിദിനെ ഇടംകണ്ണുകൊണ്ടൊന്നു നോക്കി. ഹൊ, എന്തൊരു ഭംഗിയുള്ള സ്ത്രീ.!
“അതാ പറഞ്ഞത് ഞങ്ങൾക്ക് തോന്നുമ്പോലെ കേറിനിരങ്ങാൻ പറ്റില്ല ന്ന്. കോടിക്കണക്കിനു വരുന്ന ഈ സ്വത്ത് ഇനിയും നിയമ പരമായി കൈമാറിയിട്ടില്ല. മരുമക്കത്തായം മാറിയപ്പോൾ മക്കൾക്ക് മുൻതൂക്കം വന്നില്ലേ. ഇവിടുത്തെ കാരണാവരുടെ ദുർമരണത്തിന് ശേഷം അങ്ങേരുടെ അനന്തിരവൻ ആയിരുന്നു തറവാട്ടുകാരണവർ. അങ്ങേരുടെ കാലശേഷമാണ് തറവാട് അന്യം നിന്ന് തുടങ്ങിയത്.” മീനാക്ഷി തന്റെ ഭർത്താവിൽ നിന്ന് കേട്ട കുടുംബ ചരിത്രം അവരോട് വിശദീകരിച്ചു.
“ദുർമരണമോ? ആർക്ക്, വാസുകാരണവർക്കോ? അതെങ്ങിനെ സംഭവിച്ചു.?”
വാഹിദും ആതിരയും താത്പര്യത്തോടെ മീനാക്ഷിയുടെ വാക്കുകൾക്ക് ചെവിയോർത്തു. മീനാക്ഷി രണ്ടുപേരെയും മാറിമാറി നോക്കി.
“അതൊന്നും അപ്പൊ അതിയാൻ പറഞ്ഞില്ലേ.?” അവൾ തന്റെ ഭർത്താവിനെ ഉദ്ദേശിച്ചു ചോദിച്ചു.
“ഇല്ലന്നെ. അതല്ലേ ഈ ദേവിയുടെ കടാക്ഷം തേടി ഞങ്ങൾ വന്നത്. ഇനിയും ഒരുപാട് അറിയാനുണ്ടല്ലോ. അങ്ങേര് പറയുന്നതിലും സുഖം ഇങ്ങേര് പറയുന്നത് കേൾക്കാനാ.” വാഹിദ് മീനാക്ഷിയെ നോക്കി ആന്താരികാർത്ഥം തോന്നിപ്പിക്കുന്ന രീതിയിൽ പറഞ്ഞു. അവൾ ആതിര കാണാതെ വാഹിദിനു ചുംബനം നൽകുന്ന രീതിയിൽ ചുണ്ടുകൾ കൂർപ്പിച്ചു ആംഗ്യം കാണിച്ചു. ആതിര വാടിയ മുഖത്തോടെ അരമതിലിൽ ഇരുന്നു.
