“ഹേയ്,ഇന്നിനി പറ്റില്ല. ഉച്ചവരെ കിടന്നു എക്സസൈസ് ആയിരുന്നു. ഇതിപ്പോ തന്നേം കൂട്ടി വന്നത് നിങ്ങടെ തറവാട് ഒന്ന് കാണാനാ. ലൊക്കേഷൻ ക്ലാരിറ്റിക്ക് വേണ്ടി.”
അവളെ പിടിച്ചു മാറ്റിക്കൊണ്ട് വാഹിദ് പുഞ്ചിരിയോടെ പറഞ്ഞു. മീനാക്ഷിയുടെ മുഖം നിരാശകൊണ്ട് മ്ലാനമായി. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു മുഖം ഗൗരവ ഭാവം നിറഞ്ഞു നിന്നു.
“എന്നോട് ഇതിനാണെന്ന് പറഞ്ഞില്ല ല്ലോ. എങ്കിൽ ആദ്യമേ പറയായിരുന്നില്ലേ.” മീനാക്ഷിയുടെ സ്വരം അല്പം കനത്തു.
“ഓഹ് അപ്പൊ അങ്ങനൊക്കെയുണ്ട് അല്ലേ. ഞാൻ വിളിച്ചപ്പോ ഉടുത്ത കുപ്പായത്താലേ ഓടി വന്നത് കണ്ടപ്പോ ഞാൻ കരുതി എനിക്ക് കുറച്ചു സ്വാതന്ത്ര്യം ഒക്കെ ഉണ്ടെന്ന്.”!
വാഹിദ് അല്പം നീരസത്തോടെ പ്രതികരിച്ചു. മീനാക്ഷിയുടെ മുഖത്ത് ദൈന്യത പരന്നു. അവൾ നിസ്സഹായതയോടെ അവനെ നോക്കി. അവൻ പിണങ്ങുമോ എന്നവൾ ഭയപ്പെട്ടത് പോലെ തോന്നി.
“അയ്യോ അങ്ങനെ പറയല്ലേ. ഈ സ്ഥലത്ത് കുറച്ചു പ്രശ്നങ്ങളുണ്ട്. ഞങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ ഇവിടെ കടക്കാൻ ബുദ്ധിമുട്ടുണ്ട്. അതോണ്ടാ പൊന്നേ. പിണങ്ങല്ലേ.”!
അവൾ സങ്കടത്തോടെ അവനെ നോക്കി. ആതിരയുടെ കണ്ണുകൾ നിറഞ്ഞു കവിളിലേക്ക് തൂവിയത് അവൾ അവർ കാണാതിരിക്കാൻ മുഖം തിരിച്ചു കാഞ്ഞിരക്കുറ്റിയുടെ ഭാഗത്തേക്ക് നോക്കി. വാഹിദ് അത് ശ്രദ്ധിച്ചെങ്കിലും കാണാത്തത് പോലെ പാറയുടെ ഭാഗം ചേർന്നു തറവാട്ടിലേക്ക് നടന്നു. പിന്നിൽ മീനാക്ഷിയും ആതിരയും അവനെ അനുഗമിച്ചു.
നീണ്ട് നിവർന്നു നിൽക്കുന്ന പാറയുടെ ചരിവിൽ പോക്ക്വെയിലിന്റെ സ്വർണ്ണനിറം വീഴുന്നുണ്ട്. മരങ്ങളുടെ നിഴലുകൾക്ക് നീളമേറുകയും ഇരതേടിക്കഴിഞ്ഞ പക്ഷികൾ ചേക്കുമരങ്ങളിലേക്ക് മടങ്ങിതുടങ്ങുകയും ചെയ്തു തുടങ്ങിയിരുന്നു. മരത്തലപ്പുകളിൽ കാറ്റുപിടിക്കുന്ന ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. സംസാരം മുറിഞ്ഞു പോയ അവർ മൂന്നുപേരും പറമ്പുകൾ ഇറങ്ങി തറവാടിന്റെ മുറ്റത്തെത്തി.
