“ആരാടീ ആള്…?”..
“ സുധീർ എന്നാ പേര്… ഈ വീടിന്റെയൊക്കെ കോൺട്രാക്റ്റ് പണി എടുക്കുന്ന…”..
“മതി മതി… എനിക്ക് ആളെ മനസിലായി… സുധീർ എന്ന പേരിൽ ഒരാളേ ഈ നാട്ടിലുള്ളൂ… അവനെന്റെ കൂടെ പഠിച്ചതാടീ… ഇപ്പോ ഇരുപത്തൊൻപത് വയസ്… സുമുഖൻ… ആരോഗ്യവാൻ… അത്യാവശ്യം വർക്കുള്ള ഒരു ചെറിയ കോൺട്രാക്ടർ… നിന്നോട് തുറന്ന് പറയാലോ അമ്പിളീ… ഇത്ര നല്ലൊരു ചെറുക്കനെ നിന്റമ്മാവന്റെ മകൾക്ക് വേറെ കിട്ടാനില്ല… ധൈര്യമായിട്ട് കല്യാണം നടത്തിക്കോ… ഞാൻ ഗ്യാരണ്ടി… വേറാരോടും ഇനി നിങ്ങൾ ചോദിക്കണ്ട…”..
സുധീറിന്റെ ഗുണഗണങ്ങൾ പ്രിയ വാ തോരാതെ പറഞ്ഞു…
“ശരിയെടീ… ഞാൻ അമ്മാവനോട് പറഞ്ഞോളാം…”..
അത്രയും പറഞ്ഞ് അമ്പിളി ഫോൺ വെച്ചു..പിന്നെ ബെഡിലേക്ക് മലർന്ന് കിടന്നു.. താനെന്തിനാണ് സുധീറിനെ കുറിച്ച് പ്രിയയോട് അന്വോഷിച്ചതെന്ന് അവൾക്കറിയില്ലായിരുന്നു.. സുധീറിന്റെ സ്വഭാവം മനസിലാക്കിയിട്ട് തനിക്കെന്താണ് കാര്യമെന്നും അറിയില്ല… എങ്കിലും അവൾക്കെന്തോ ഒരു സമാധാനം തോന്നി.. സുധീർ മാന്യനാണെന്നറിഞ്ഞതിൽ ഒരു സന്തോഷം..
എന്നാലും ഇന്നവൻ കാണാൻ വരികയോ,തന്നെയൊന്ന് വിളിക്കുകയോ പോലും ചെയ്യാത്തതിൽ ഒരു നിരാശയും അമ്പിളിക്ക് തോന്നി..
ആ നിരാശയെ തകിടം മറിച്ച് കൊണ്ട് ഫോൺ ബെല്ലടി കേട്ട് അമ്പിളി ചാടിയെടുത്തു.. അവൻ വിളിക്കുന്നു.. സുധീർ.. ദേഹമാസകലം അവൾക്കൊരു കോരിത്തരിപ്പ് തോന്നി..
അടുത്ത നിമിഷം തന്നെ അവൾ നോർമലായി..എന്ത് കണ്ടിട്ടാ തന്റെയീ ചാട്ടം.. വേണ്ട..ഒന്നും പ്രതീക്ഷിക്കണ്ട..അവന് പ്രതീക്ഷ കൊടുക്കുകയും വേണ്ട..
