✍️… നേരം വെളുത്ത് അമ്പിളി ആദ്യം നോക്കിയത് മൊബൈലിലേക്കാണ്.. വാട്സാപ്പിൽ ഒരു മെസേജ് അവൾ പ്രതീക്ഷിച്ചിരുന്നു.. പക്ഷേ, അവൾ പ്രതീക്ഷിച്ച നമ്പറിൽ നിന്നും ഒരു മെസേജും വന്നിട്ടില്ല.. കലി കയറിയ അമ്പിളി മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് ചാടിത്തുള്ളി ബാത്ത്റൂമിലേക്ക് പോയി..
കുളിയും ചായ കുടിയും കഴിഞ്ഞ് ഡ്രസ് മാറ്റുമ്പോ പതിവില്ലാത്ത ഒരു ശങ്ക അമ്പിളിക്കുണ്ടായി.. കയ്യിൽ കിട്ടിയത് വാരിച്ചുറ്റുന്ന അമ്പിളിക്കിന്ന് സാരിയുടുക്കണോ,അതോ ചുരിദാറിടണോ എന്ന സംശയം മാറിയില്ല.. സാരിയാണെങ്കിൽ ഏത് കളറുടുക്കും..?. ചുരിദാറാണെങ്കിൽ ഏതിടും..?.
തന്നെ കാണാനോ, താനേത് ഡ്രസ് ധരിച്ചെന്ന് നോക്കാനോ ആരുമില്ലെന്നറിഞ്ഞിട്ടും അമ്പിളിക്കൊരു പരവേശം..ഏതായാലും അവളൊരു ചുരിദാറെടുത്തിട്ടു.. മുഖമൊന്ന് മിനുക്കണമെന്ന് തോന്നിയെങ്കിലും അമ്മയെന്ത് കരുതും എന്നോർത്ത് അത് വേണ്ടെന്ന് വെച്ചു..
പഞ്ചായത്ത് റോഡിലേക്കിറങ്ങുമ്പോൾ അമ്പിളിയുടെ കണ്ണുകൾ ആരെയും തേടിയില്ല..അവൾക്കാരെയും കാണണ്ടായിരുന്നു..പക്ഷേ, റോഡിലേക്കിറങ്ങിയതും, അവളൊന്ന് നിന്നു.. ദേഹമാസകലം പുളകപ്പൂക്കൾ വിരിയുന്നത് പോലെ അമ്പിളിക്ക് തോന്നി..കുറച്ചപ്പുറെ മാറി ഒരു ബൈക്ക് നിർത്തിയിട്ടിരിക്കുന്നു..ആ ബൈക്കിലിരുന്ന് ഫോൺ ചെയ്യുന്ന അവൻ.. സുധീർ..
അമ്പിളി പതിയെ മുന്നോട്ട് നടന്നു.. സുധീർ ഫോൺ ചെവിയിൽ വെച്ച് സംസാരിക്കുകയാണ്..
അവളടുത്തെത്തിയിട്ടും അവൻ സംസാരം നിർത്തിയില്ല..പക്ഷേ അവന്റെ നോട്ടം മുഴുവൻ അമ്പിളിയുടെ നേർക്കാണ്.. താനടുത്തെത്തിയപ്പോഴെങ്കിലും അവൻ സംസാരം നിർത്തിയെങ്കിൽ എന്ന് അമ്പിളി ആഗ്രഹിച്ച് പോയി..
