വർണച്ചിറകുള്ള പൂമ്പാറ്റകൾ തനിക്ക് ചുറ്റും പാറിക്കളിക്കുന്നുണ്ടെന്ന് അമ്പിളിക്ക് തോന്നിയെങ്കിലും,ഏതോ ഒരാൾ അവിടെ നിൽക്കുന്നു എന്ന ഭാവത്തിൽ അവൾ അടുത്തുള്ള സ്ത്രീയോട് സംസാരിച്ച് നിന്നു.. എങ്കിലും ഇടക്ക് അവളുടെ കണ്ണുകൾ കുറച്ചപ്പുറെ ബൈക്കിലിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനിലേക്ക് പായുന്നുണ്ടായിരുന്നു..ആ സ്ത്രീയോട് സംസാരിക്കുകയാണെങ്കിലും തന്റെ ഹൃദയം പ്രണയാർദ്രമാകുന്നത് പേടിയോടെ അമ്പിളി അറിഞ്ഞു..
✍️… ജോലി തുടങ്ങിയാൽ പിന്നെ മൊബൈൽ നോക്കാത്ത അമ്പിളി ഇന്നെത്ര തവണയാണ് നോക്കിയതെന്ന് അവൾക്കറിയില്ല..തന്റെ ജോലിയിൽ തെറ്റ് പറ്റുമോന്ന് പോലും അമ്പിളി ഭയന്നു.. വേണ്ടാന്ന് വെച്ചിട്ടും സുധീറിന്റെ മുഖം ഓർമയിൽ വരികയാണ്.. സൽസ്വഭാവിയും സുമുഖനുമായ ആ ചെറുപ്പക്കാരനെ വേണ്ടെന്ന് വെക്കാൻ ഒരു പെണ്ണിനുമാവില്ല..പക്ഷേ,തനിക്കവനെ സ്വീകരിക്കാൻ നിർവാഹമില്ല.. അവനെയെന്നല്ല, ഒരാണിനേയും സ്വീകരിക്കാൻ തനിക്കാവില്ല… അതിനൊന്നും തന്റെ മനസും ശരീരവും പാകപ്പെട്ടിട്ടില്ല.. അതിന് എത്ര സമയം എടുക്കുമെന്നും അറിയില്ല..
വിജയനെന്ന ഒറ്റ മനുഷ്യന്റെ ക്രൂരതയാൽ പുരുഷന്മാരെയാകെ വെറുത്ത് പോയ അമ്പിളിക്ക് സുധീറിന്റെ ഓഫർ സ്വീകരിക്കാനായില്ല.. സുധീർ നല്ലവനാണ് എന്ന് മനസിലായെങ്കിലും അവനെ വിവാഹം കഴിച്ച് ജീവിക്കാനൊന്നും അവൾക്കാവില്ലായിരുന്നു..എങ്കിലും സുധീറിനെ മറക്കാനും അവൾക്കായില്ല..പക്ഷേ, അവന് പ്രതീക്ഷ കൊടുക്കുന്നതും ശരിയല്ല..
ഇനി അവൻ വിളിക്കുകയാണെങ്കിൽ തീർത്ത് പറയണം..അവൻ വേറെ കല്യാണം കഴിച്ച് ജീവിച്ചോട്ടെ..
