അമ്പിളിയുടെ കണ്ണിലേക്ക് നോക്കിയതല്ലാതെ സുധീർ സംസാരം നിർത്തിയില്ല.. അവൻ പണിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറ്റയുന്നത്..
എന്നോടെന്തെങ്കിലും പറയാനുണ്ടേൽ പറ..അല്ലേൽ ഞാനിപ്പം പോകും..എന്ന മട്ടിൽ താളം ചവിട്ടി അമ്പിളി പോകണോ നിൽക്കണോ എന്ന മട്ടിൽ നിന്നു..
“ അത് സാരമില്ല ചേട്ടാ… സൺ ഷേഡ് നാളെത്തന്നെ വാർക്കാം… ബാക്കി പണിയൊക്കെ നമുക്ക് പെട്ടെന്ന് തീർക്കാം ചേട്ടാ… ഞാനല്ലേ പറയുന്നത്…”..
അമ്പിളിയുടെ കണ്ണിലേക്ക് തന്നെ നോക്കി ഫോണിലൂടെ സുധീർ പറഞ്ഞു..
ഞാനാരാ വഴിയിൽ കാണുന്നവരുടെയൊക്കെ സംസാരം ശ്രദ്ധിക്കാൻ എന്ന ഭാവത്തിൽ അമ്പിളി പതിയെ മുന്നോട്ട് നടന്നു.. പിന്നിൽ നിന്നൊരു വിളി പ്രതീക്ഷിച്ച് വളരെ പതിയെയാണവൾ നടന്നത്..പക്ഷേ ഒരു വളവ് തിരിയുവോളം വിളിയുണ്ടായില്ല.. ഇനി പറ്റില്ലെന്ന് തോന്നിയ അമ്പിളി തിരിഞ്ഞ് നോക്കി.. മൊബൈലിലുള്ള സംസാരം നിർത്തി തന്നെത്തന്നെ നോക്കുന്ന സുധീറിനെയാണവൾ കണ്ടത്..ഹും.. എന്ന ഭാവത്തിൽ അമ്പിളി തല വെട്ടിച്ച് മുന്നോട്ട് തന്നെ നടന്നു..
ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുമ്പോൾ തനിക്കാരെയും കാണണ്ട എന്ന മട്ടിലാണ് അമ്പിളി നിന്നത്.. പക്ഷേ അവളുടെ കണ്ണുകൾ പഞ്ചായത്ത് റോഡിന് നേരെ ആയിരുന്നു..അവളുടെ കണ്ണുകൾക്ക് മുമ്പിൽ വർണപ്പൂമ്പാറ്റകൾ പറത്തിക്കൊണ്ട് ഒരു ബൈക്ക് പഞ്ചായത്ത് റോഡിലൂടെ വന്ന് മെയിൻ റോട്ടിലേക്ക് കയറി.. അവൻ കറുത്ത ഗ്ലാസുള്ള ഹെൽമെറ്റ് വെച്ചത് കണ്ട് അമ്പിളിയുടെ മുഖം മങ്ങി..ബസ് സ്റ്റോപ്പിനടുത്ത് ബൈക്ക് നിർത്തി സുധീർ ഹെൽമെറ്റൂരി ഹാന്റിലിൽ കൊളുത്തി..അവൻ നോക്കിയത് തന്നെ അമ്പിളിയുടെ കണ്ണിലേക്കാണ്..
