അർജുൻ അത് പരിശോധിച്ച ശേഷം പറഞ്ഞു, “ചേച്ചി, ഇതിന് പുതിയൊരു പൈപ്പ് വേണം. ഞാൻ ടൗണിൽ പോയി അത് വാങ്ങി വരാം. ചേച്ചി റെസ്റ്റ് എടുക്ക്.” അർജുൻ പുറത്തേക്ക് പോയതോടെ വീട് വീണ്ടും നിശബ്ദമായി.മാളവിക ഫോണെടുത്ത് സ്കൂളിലെ ഹെഡ്മാസ്റ്ററെ (HM) വിളിച്ചു. അമ്മായിയുടെ കാര്യം പറഞ്ഞു മൂന്ന് ദിവസം കൂടി ലീവ് നീട്ടിക്കിട്ടാനായിരുന്നു അവളുടെ ശ്രമം. ആദ്യം വിളിച്ചപ്പോൾ അദ്ദേഹം എടുത്തില്ല. തുടർന്ന് അവൾ സൗമ്യയെ വിളിച്ച് തനിക്ക് സുഖമില്ലെന്നും ലീവ് വേണമെന്നും പറഞ്ഞു.
അല്പസമയത്തിന് ശേഷം ഹെഡ്മാസ്റ്റർ തിരിച്ചു വിളിച്ചു. ഫോൺ എടുത്ത പാടെ അദ്ദേഹം പൊട്ടിത്തെറിച്ചു.
HM: “എന്താ മാളവിക ടീച്ചർ ഇത്? തമാശയാണോ സ്കൂളിലെ പണി? ഈ മാസം തന്നെ ഇത് എത്രാമത്തെ ലീവാണെന്ന് തനിക്ക് വല്ല ബോധ്യവുമുണ്ടോ?”
മാളവിക: “സാർ… അമ്മായി ഹോസ്പിറ്റലിലാണ്, എനിക്ക് വരാൻ പറ്റാത്ത സാഹചര്യം…”
HM: (ശബ്ദം ഉയർത്തി) “അമ്മായിയും വല്യമ്മയും ഒക്കെ തനിക്ക് ലീവ് എടുക്കാൻ ഓരോ കാരണങ്ങളല്ലേ! കുട്ടികളുടെ പഠനം ആര് നോക്കും? ഇങ്ങനെ പോയാൽ മാനേജ്‌മെന്റിനോട് എനിക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരും. ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഇങ്ങനെ പെരുമാറരുത്. നാളെ സ്കൂളിൽ കണ്ടില്ലെങ്കിൽ വിവരമറിയും!”
അദ്ദേഹം ഫോൺ കട്ട് ചെയ്തു. മാളവിക തകർന്നുപോയി. കണ്ണുനീർ തുള്ളികൾ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. ആകെ തളർന്ന് അവൾ കട്ടിലിൽ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സൗമ്യ വീണ്ടും വിളിച്ചു. മാളവികയുടെ സങ്കടം മാറ്റിമറിക്കുന്ന വാർത്തയായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്.
