നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ] 60

 

അലറിയടിക്കുന്ന കാറ്റിന്റെ ഹൂങ്കാര ശബ്ദത്തിൽ, സ്വന്തം ഓർമ്മകൾ നഷ്ടപ്പെട്ട് ഏകാന്തതയിൽ അലയാൻ പോകുന്ന എന്റെ തന്നെ ഭാവിയിലെ വിലാപങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇരുട്ടിലേക്ക് നോക്കി നിൽക്കുന്ന ആ പഴയ മാന്ത്രിക തറവാട്, ഇനി ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് ഞാൻ ഇറങ്ങിത്തിരിക്കുന്നതെന്ന സത്യം മൗനമായി എന്നെ ഓർമ്മിപ്പിച്ചു. ഈ മണ്ണും കാറ്റും മഴയും ഒന്നാകെ, വരാൻ പോകുന്ന വലിയൊരു മഹാവിപത്തിന്റെ അപായസൂചന നൽകുകയായിരുന്നു.

 

അവസാനമായി ഞാൻ അവിടെ നിന്ന എല്ലാവരുടെയും മുഖത്തേക്ക് ഒന്നുകൂടി നോക്കി. എല്ലാവരും വല്ലാത്തൊരു മരവിപ്പിലാണ്. എന്റെ കണ്ണുകൾ ചെന്നുനിന്നത് മീനാക്ഷി മോളിലാണ്. ആ കൊച്ചു കുറുമ്പിയുടെ വലിയ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ ആ സങ്കടം കണ്ടപ്പോൾ എന്റെ നെഞ്ചൊന്ന് പിടഞ്ഞു. ഞാൻ പതുക്കെ കുനിഞ്ഞ് അവളെ എന്റെ കൈകളിലേക്ക് കോരിയെടുത്തു. എന്റെ കഴുത്തിലേക്ക് ഇരുകൈകളും ചുറ്റി അവൾ എന്നെ കെട്ടിപ്പിടിച്ചു. ആ പിഞ്ചുകവിളിൽ എന്റെ ചുണ്ടുകൾ അമർത്തി വലിയൊരു ചൂടുചുംബനം ഞാൻ അവൾക്ക് നൽകി.

 

“കരയല്ലേ… നമ്മൾ വീണ്ടും കാണും മോളെ…”

 

യാതൊരു വിശ്വാസവുമില്ലാത്ത, എന്നാൽ അവൾക്കൊരുപക്ഷേ താൽക്കാലികമായെങ്കിലും സമാധാനം നൽകാൻ വേണ്ടി മാത്രം വലിയൊരു കള്ളം ഞാൻ പറഞ്ഞു. ഇനി ഒരിക്കലും നമ്മൾ പരസ്പരം തിരിച്ചറിയില്ല എന്ന സത്യം ആ കുഞ്ഞിനോട് പറയാൻ എനിക്ക് കഴിയില്ലായിരുന്നു.

 

എല്ലാവരോടും യാത്രാമൊഴി പറഞ്ഞ്, ഭൂമിയോളം പോന്ന ഭാരമുള്ള കാലുകളോടെ ഞാൻ പതുക്കെ കാറിലേക്ക് കയറി. എന്റെ കൂടെ ആമിയും നിധിയുമുണ്ടായിരുന്നു. കാറിന്റെ ഡോർ അടച്ചതും പുറത്തെ മഴയുടെ വലിയ ഇരമ്പൽ പെട്ടെന്ന് കുറഞ്ഞു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *