മഴയുടെ ശക്തി കുറഞ്ഞിരുന്നില്ല.
കൊടുംതണുപ്പുള്ള കാറ്റ് വീശിയടിക്കുന്നതുകൊണ്ട് സ്റ്റേഷനിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. മങ്ങിയ മഞ്ഞ വെളിച്ചം വീണുകിടക്കുന്ന ആ നീളൻ പ്ലാറ്റ്ഫോമിൽ വല്ലാത്തൊരു ശൂന്യത തളംകെട്ടി നിന്നിരുന്നു. ദൂരെയെവിടെയോ പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയിൽ വീണ് തെറിക്കുന്ന മഴവെള്ളത്തിന്റെ ശബ്ദവും, ഇരുമ്പുതൂണുകൾക്കിടയിലൂടെ ഊളിയിട്ടു പോകുന്ന തണുത്ത കാറ്റിന്റെ ഇരമ്പലും മാത്രം ആ രാത്രിയെ കൂടുതൽ ഭയാനകമാക്കി.
ട്രെയിൻ വരാൻ ഇനിയും ഏറെ സമയമുണ്ടായിരുന്നു. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തുള്ള ഒഴിഞ്ഞ ഇരുമ്പുബെഞ്ചിൽ ഞങ്ങൾ പതുക്കെ പോയിരുന്നു. എന്റെ ഇരുവശത്തുമായി ആമിയും നിധിയുമുണ്ട്. സച്ചിനും രാഹുലും തൊട്ടപ്പുറത്ത് ചുമരിലേക്ക് ചാരിനിൽക്കുന്നു. അവർക്ക് കുറച്ചടുത്തായി റോസും കൃതികയും.
കുറച്ചുമാറി ഞങ്ങളുടെ കാവലാളുകളായി നാഗികയും തക്ഷകനും നിൽപ്പുണ്ട്. ആരും ഒരക്ഷരം മിണ്ടുന്നില്ല. എല്ലാവരുടെയും ഉള്ളിൽ വരാൻ പോകുന്ന ആ വലിയ യുദ്ധത്തിന്റെയും ഏകാന്തതയുടെയും ഭാരമായിരുന്നു. ആ തണുത്ത കാറ്റ് ശരീരത്തെ കോച്ചിവലിക്കുമ്പോഴും എന്റെ ഉള്ളം വലിയൊരു ചിന്താഭാരത്താൽ ചുട്ടുപൊള്ളുകയായിരുന്നു.
അങ്ങനെ ശൂന്യതയിലേക്ക് നോക്കിയിരിക്കുമ്പോഴാണ്, എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് റോസ് എന്റെ അടുത്തേക്ക് നടന്നുവന്നത്. അവളുടെ മുഖത്ത് ഒരു സാധാരണ കൂട്ടുകാരിയുടേതിനേക്കാൾ ഉപരി, വല്ലാത്തൊരു കരുതൽ നിറഞ്ഞുനിന്നിരുന്നു. എന്റെ മുന്നിൽ വന്ന് നിന്ന അവൾ യാതൊരു ശബ്ദവുമില്ലാതെ തന്റെ കയ്യിലുണ്ടായിരുന്ന ഒരു കമ്പിളി ‘മങ്കി ക്യാപ്’ എനിക്ക് നേരെ നീട്ടി.
