“എന്തുപറ്റി ആമീ?”
ഞാൻ ചോദിച്ചു.
അവൾ എന്നെ നോക്കാതെ തന്നെ, ആ മരങ്ങളിലേക്കും പാതയോരത്തേക്കും വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു:
“ദേവാ… നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ? ഈ സ്ഥലത്തിന് എന്തോ വലിയൊരു മാറ്റം വന്നതുപോലെ തോന്നുന്നില്ലേ?”
അവൾ അത് ചോദിച്ചതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. പ്രത്യേകിച്ചൊരു മാറ്റമൊന്നും എനിക്ക് തോന്നിയില്ല. ഇന്നലെ രാത്രി പെയ്ത കൊടുംമഴയിൽ ഇലകളിലെ പൊടിയൊക്കെ ഒലിച്ചുപോയതുകൊണ്ടാകണം, പ്രകൃതിക്ക് വല്ലാത്തൊരു തിളക്കം വന്നിട്ടുണ്ട്. മരങ്ങളിലെ ഇലകൾക്കൊക്കെ കടുംപച്ച നിറം. റോഡരികിലെ കാട്ടുപൂക്കൾ കൂടുതൽ സുന്ദരികളായി ചിരിച്ചുനിൽക്കുന്നു.
“വലിയ മാറ്റമൊന്നും എനിക്ക് തോന്നുന്നില്ല ആമീ… മഴ പെയ്തതുകൊണ്ട് പ്രകൃതിക്കൊന്ന് ഭംഗി കൂടിയതുപോലെ എനിക്കും തോന്നുന്നുണ്ട്… അതല്ലാതെ വേറെ പ്രശ്നമൊന്നുമില്ലല്ലോ.” ഞാൻ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.
പക്ഷേ ആമിയുടെ മുഖത്തെ ആ ഗൗരവം ഒട്ടും കുറഞ്ഞിരുന്നില്ല. അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് വളരെ പതുക്കെ, എന്നാൽ ഉള്ളിൽ തറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു:
“ഇതൊരു സാധാരണ ഭംഗിയായി തോന്നുന്നില്ല… ജീവനില്ലാത്ത വെറുമൊരു ഭംഗി! നീ ഒന്ന് കണ്ണ് അടച്ച് നിന്റെ കാതുകൾ തുറന്നുപിടിച്ച് ഈ പ്രകൃതിയെ ഒന്ന് കേട്ട് നോക്ക്… ഇത്രയും മരങ്ങളും പച്ചപ്പും ഉണ്ടായിട്ടും ഇതിനിടയിൽ എവിടെയെങ്കിലും ഒരു കിളിയുടെ ചിലപ്പാനോ, പക്ഷികളുടെ ശബ്ദമോ നീ കേൾക്കുന്നുണ്ടോ? ഇത്രയും വലിയൊരു കാടിനോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമത്തിൽ എവിടെനിന്നെങ്കിലും ഒരു പശുവിന്റെയോ, എന്തിന്… ഒരു തെരുവുനായയുടെ കുരയോ നിന്റെ കാതിൽ മുഴങ്ങുന്നുണ്ടോ?”
