ആമിയുടെ ആ ചോദ്യം കേട്ടതും എന്റെ നെഞ്ചിടിപ്പൊന്ന് നിന്നു. അവൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്!
“സാധാരണ ഈ പ്രഭാത സമയത്ത് ഇവിടെ മരക്കൊമ്പുകളിൽ പക്ഷികളുടെ വലിയ ബഹളമായിരിക്കില്ലേ? കാറ്റടിക്കുമ്പോൾ കരിയിലകൾ അനങ്ങുന്ന ശബ്ദമെങ്കിലും കേൾക്കേണ്ടതല്ലേ?”
ആമിയുടെ ശബ്ദം ഇപ്പോൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു….
“ഇതിപ്പോൾ… വല്ലാത്തൊരു ഭയാനകമായ നിശ്ശബ്ദതയാണ് ദേവാ! ചിത്രകാരൻ വരച്ചുവെച്ച ഒരു കാൻവാസ് പോലെ വെറുമൊരു മരവിപ്പ്! മരങ്ങളുണ്ട്, പൂക്കളുണ്ട്… പക്ഷേ അതിലൊന്നും യാതൊരു ജീവന്റെയും തുടിപ്പില്ല! നമ്മൾ കാൽകുത്തിയ നിമിഷം മുതൽ എനിക്കിത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ഈ നാടിന്റെ ശബ്ദങ്ങളെല്ലാം ആരോ എങ്ങോട്ടോ വലിച്ചെടുത്തുകൊണ്ടുപോയതുപോലെ… ഇവിടെ എന്തോ വലിയ കുഴപ്പമുണ്ട് ദേവാ!”
ആമിയുടെ ആ ഓരോ അക്ഷരവും കേട്ട് എന്റെ ശരീരത്തിലൂടെ വലിയൊരു തണുപ്പ് അരിച്ചുകയറാൻ തുടങ്ങി. ഞാൻ ശ്വാസമടക്കിപ്പിടിച്ച് ചുറ്റും നോക്കി… അതെ, കിളിയൊച്ചകളില്ലാത്ത, കാറ്റിന്റെ നേരിയ ഇലയനക്കം പോലുമില്ലാത്ത, പ്രകൃതിയുടെ ശ്വാസം നിലച്ചതുപോലെയുള്ള ഒരു ഭയാനകമായ ശൂന്യതയാണ് ഞങ്ങൾക്ക് ചുറ്റുമുള്ളത്! കാണുന്ന ആ സൗന്ദര്യത്തിന് പിന്നിൽ വലിയൊരു മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു. ഈ മാന്ത്രിക ലോകം ഞങ്ങൾക്ക് മുന്നിൽ അതിന്റെ പുതിയൊരു കെണി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു എന്നെനിക്കപ്പോൾ ഉറപ്പായി…..
ഞാൻ വേഗം എന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു. ശേഷം അവിടെ നിന്ന എല്ലാവരെയും നോക്കി വല്ലാത്തൊരു പരിഭ്രമത്തോടെ ചോദിച്ചു:
