“ഭ.. ഭ.. ഭ.. അല്ല! മര്യാദക്ക് കാര്യം പറ… എവിടെ നിന്നാണ് ഇതൊക്കെ കേട്ടത്?”
സുരേഷ് ശബ്ദമുയർത്തി വീണ്ടും ചോദിച്ചപ്പോൾ ഭാസ്കരൻ കേളപ്പനെ നോക്കി. പക്ഷെ അയാൾ “എനിക്കൊന്നും അറിയില്ലേ” എന്ന രീതിയിൽ മുഖം തിരിച്ചു കളഞ്ഞു.
“ആ…അതൊന്നും എനിക്ക് നിന്നോട് പറയണ്ട ആവശ്യമില്ല.” ഭാസ്കരൻ അവിടെ നിന്നും എഴുനേറ്റു.
സുരേഷ് അതിന് മറുതൊന്നും പറയാതെ, ഭാസ്കരനെ സംസാരിച്ചു തോൽപ്പിച്ചെന്നുള്ള ഒരു സന്തോഷത്തിൽ അടുത്ത സിപ്പ് ചായ കുടിച്ചു.
“എന്റെ കേളപ്പെട്ട… ഭാസ്കരൻ ചേട്ടാ…” സുരേഷ് രണ്ടുപേരെയും നോക്കി. “നിങ്ങൾ ഇതൊക്കെ പറഞ്ഞു നടക്കുന്നതൊക്കെ അവളുടെ കെട്ടിയോൻ സജീവൻ അറിഞ്ഞാൽ വലിയ കുഴപ്പൊന്നും ഉണ്ടാവാൻ പോകുന്നില്ല. പക്ഷെ, ദിനേശൻ എങ്ങാനം ഇതൊക്കെ കേട്ടു കഴിഞ്ഞാൽ പിന്നെ തീർന്നു നിങ്ങളുടെ രണ്ട് പേരുടെയും കഥ! അവനെ അറിയാലോ? അച്ഛന്റെ പ്രായമുള്ളവരാണ് എന്നൊന്നും ദിനേശന് നോട്ടമില്ല. അതുകൊണ്ട് സൂക്ഷിച്ചും കണ്ടുമൊക്കെ കാര്യങ്ങൾ സംസാരിക്ക്.” സുരേഷേത് അവരോട് മാത്രമായിരുന്നില്ല, ആ കടയിൽ ഇരിക്കുന്ന എല്ലാവർക്കുമുള്ള ഒരു മുന്നറിയിപ്പ് പോലെയെന്ന രീതിയിലാണ് അത് പറഞ്ഞത്.
അവനത് പറഞ്ഞ് കഴിഞ്ഞതിനു ശേഷം പിന്നെ ഒരു പട്ടികുഞ്ഞിന്റെ ശബ്ദം പോലും അവിടെ മുഴങ്ങി കേട്ടില്ല. ചായ കുടിച്ചു കഴിഞ്ഞ ശേഷം സുരേഷ് പതിയെ മുണ്ടിന്റെ തുമ്പ് കൊണ്ട് ചുണ്ടോന്ന് തുടച്ച്, ഒരു സിഗരറ്റും കത്തിച്ച് അവിടെ നിന്നുമിറങ്ങി.
സുരേഷും ദിനേശനും പണ്ട് തൊട്ടേയുള്ള സുഹൃത്താകളാണ്. ദിനേശന്റെ കല്യാണം നടത്തികൊടുക്കാനും, വീട് പണിഞ്ഞു കൊടുക്കാനുമൊക്കെ സുരേഷേയിരുന്നു സഹായിച്ചിരുന്നത്. കല്യാണം കഴിഞ്ഞതിനു ശേഷം അവന്റെ ഭാര്യ മരിച്ചതിനു പിന്നാലെ അവനിപ്പോൾ ജംഗ്ഷനിൽ നിന്നും കുറച്ചു മാറിയുള്ള ഒരു വീട്ടിലാണ് താമസം. മാത്രമല്ല കുട്ടികളായിട്ട് ആരുമില്ല.
