********
കച്ചേരിപ്പാടം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള ചായക്കടയാണ് ആ നാട്ടിലെ മെയിൻ പരദൂഷണ കൗണ്ടർ.
ഹൈസ്കൂളിൽ പഠിക്കുന്ന പിള്ളേർ മുതൽ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കിളവന്മാർ വരെയുണ്ട് അവിടെ കുശലം പറയാൻ എത്തുന്നവരായിട്ട്. വഴിയിലൂടെ പോകുന്ന സ്ത്രീകളെ പറ്റി മോശമായ കാര്യങ്ങൾ പറയുകയോ, അല്ലെങ്കിൽ നാട്ടിൽ മാന്യമായി ജീവിക്കുന്ന വിവാഹിതരായ സ്ത്രീകളെ പറ്റി ഇല്ലാത്ത അവിഹിത കഥകൾ ചമച്ചുണ്ടാക്കുകയോ ഒക്കെയാണ് അവിടുത്തെ പ്രധാന ചർച്ചാവിഷയം.
അങ്ങനെ ഒരു അഞ്ചാറു പേർ അവിടെ ചായക്കടയിലിരുന്ന് കുശലം പറയുന്ന നേരത്താണ്, വൈകിട്ട് 4:15-ന്റെ ബസ്സിന് നാട്ടിലെ മെയിൻ രാഷ്ട്രീയപ്രവർത്തകനായ സുരേഷ് അലക്കിത്തേച്ച വെള്ള മുണ്ടും ഷർട്ടുമിട്ട് ബസ്സിറങ്ങി ചായക്കടയുടെ ഉള്ളിലേക്ക് കയറിയത്.
“സുധാകരൻ ചേട്ടാ! ഒരു ചായ… പഞ്ചാരവേണ്ട!” ചായ അടിച്ചുകൊണ്ടിരിക്കുന്ന സുധാകരൻ ചേട്ടനോട് സുരേഷ് പറഞ്ഞു.
“അഹ് സുരേശോ… എവിടെ പോയിട്ട് വരുവാ?” കടയിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്ന കേളപ്പൻ ചോദിച്ചു.
“ഏയ്…. നാട്ടിലെ കുറച്ചു ആവശ്യങ്ങൾക്കായിട്ട് ഇങ്ങനെ പോയതാ…”
“ഇതിപ്പോ നീ കുറേ നാളായല്ലോ ഇങ്ങനെ പോകുന്നു…. എന്നിട്ട് നമ്മുടെ നാട്ടിൽ നിന്റെ വക ഒരു വികസനവും ഇല്ലല്ലോടാ സുരേഷേ… ഹഹ…” കേളപ്പൻ പറഞ്ഞ പഴഞ്ചൻ തമാശ കേട്ട് അവിടെയുള്ളവരെല്ലാം ചിരിച്ചു.
“ഒന്നുമില്ലെങ്കിലും ഞാനതിനു വേണ്ടി ശ്രമിക്കുകയെങ്കിലും ചെയ്യുന്നുണ്ട്.. അല്ലാതെ നിങ്ങളെ പോലെ ഒരു പണിയും ഇല്ലാതെ ഇവിടെ കിടന്ന് അവരാതം പറഞ്ഞുണ്ടാക്കുകയല്ല!” സുരേഷിന്റെ ആ കടുത്ത മറുപടിയിൽ അവിടെയുണ്ടായിരുന്നവരെല്ലാം പെട്ടെന്ന് നിശബ്ദരായി.
