“നീ ഇപ്പോ പണ്ടത്തെപ്പോലെയല്ല, ആകെ മാറിപ്പോയി. അന്ന് നീ…” അവൻ പഴയ ഇടവഴിയിലെ ചുംബനശ്രമത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ തുടങ്ങി.
“ദിനേശേട്ടാ!” അരുണിമ അവന്റെ വാക്കുകളെ പാതിയിൽ മുറിച്ചു.
“നിങ്ങൾ ഇന്നും എന്തിനാണ് പണ്ടത്തെ കാര്യവും ഓർത്ത് പറഞ്ഞുകൊണ്ട് വെറുതെ എന്നെ ബുദ്ധിമുട്ടിക്കുന്നത്?
ഇന്ന് എനിക്ക് രണ്ട് കുട്ടികളുണ്ട്, ഒരു കുടുംബമുണ്ട്. ചേട്ടനും ഇല്ലേ ഒരു ഭാര്യയും, കുട്ടിയും. അറ്റ്ലീസ്റ്റ് അവരെ കുറിച്ചെങ്കിലും ഓർത്തൂടെ?” അവളുടെ ആ തന്റേടമുള്ള സംസാരം കേട്ടപ്പോൾ ദിനേശന് മറുപടി ഒന്നും പറയാൻ കിട്ടിയില്ല.
വീണ്ടും, അവിടെയാകെ ഒരു നിശബ്ദത പടർന്നു. പക്ഷെ ഈ തവണ ആ നിശബ്ദതയെ മുറിച്ച് തുടർന്ന് സംസാരിച്ചത് ദിനേശൻ ആയിരുന്നില്ല. പകരം അരുണിമയായിരുന്നു:
“പണ്ട് നടന്ന കാര്യങ്ങളൊക്കെ മറന്ന്, നിങ്ങളുടെ അടുത്ത് ഞാൻ എത്ര തവണ മര്യാദക്ക് സംസാരിക്കാൻ വന്നിട്ടുണ്ട്? അപ്പോഴൊക്കെ ദേ, നടക്കാത്ത ഒരു സ്വപ്നവും പറഞ്ഞ് നിങ്ങൾ എന്നെ വിഷമിപ്പിക്കും. ഇതൊക്കെ സജീവൻ ചേട്ടൻ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആ നിമിഷം ഞങ്ങളുടെ ബന്ധം അവിടെ തീരും. ചേട്ടന് അതറിയോ?”
“ആ…ആവോ…ഇ…ഇല്ല..അഹ്.” ദിനേശൻ മറുപടി പറയാൻ പറ്റാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ചെറുതായി വിക്കി.
ശേഷം അരുണിമ വീണ്ടും തുടർന്നു:
“സജീവേട്ടൻ ഇതൊക്കെ കണ്ടാൽ, പിന്നെ ഞാനും എന്റെ കുട്ടികളും വഴിയാധാരമാകും. അതുകൊണ്ട് പ്ലീസ്, ദിനേശേട്ടൻ ദൈവത്തെ ഓർത്ത് എന്റെ മാനസികാവസ്ഥ ഒന്ന് മനസ്സിലാക്കണം. അല്ലാണ്ട് എനിക്ക് ചേട്ടന്റെ അടുത്ത് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല ഞാനിങ്ങനെ…..”
