ശേഷം, കല്യാണം കഴിഞ്ഞ് ഏകദേശം രണ്ട് വർഷം ആയപ്പോഴേക്കും ഹൃദയാഘാതം വന്ന് ഉണ്ണിത്താൻ മരിച്ചു. അത് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സജീവന്റെ വീടിന്റെ തൊട്ടടുത്തു ദിനേശൻ ഒരു ചെറിയ വീടും വെച്ചു.
പക്ഷെ അന്നത്തെ ദിനേശനെ കണ്ട് പതറിപോയ 20 കാരി പെണ്ണല്ല ഇന്നത്തെ അരുണിമ. എട്ട് വർഷത്തിന് ശേഷം, ഇപ്പോളവൾ രണ്ടാം ക്ലാസ്സിലും, ഒരു വയസ്സ് തികഞ്ഞ മുലപ്പാൽ കുടിക്കുന്ന പ്രായത്തിലുമുള്ള രണ്ട് ആൺ പിള്ളേരെയും വളർത്തി, വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന പക്ക്വതയുള്ള 28 കാരിയായ ഒരു അമ്മയാണ്.
********
“എവിടെ പോയിട്ട് വരുവാ?”
വണ്ടിയിൽ കയറിയ ശേഷം അവിടെ തളംകെട്ടി കിടന്നിരുന്ന നിശബ്ദതയെ ഇല്ലാതാക്കാൻ ദിനേശൻ അവളോട് ചോദിച്ചു.
“കണ്ടിട്ട് എന്ത് തോന്നുന്നു?” അവന്റെ മുഖത്തേക്ക് നോക്കാതെ, നേരെ വഴിയിലേക്ക് തന്നെ കണ്ണ് നട്ടു കൊണ്ട് അരുണിമ തിരിച്ചു ചോദിച്ചു.
അവൾ അണിഞ്ഞിരുന്ന സ്ലീവലസ് പച്ച ബ്ലൗസും, വെള്ള സെറ്റ് സാരിയും, കയ്യിലിരുന്ന പ്രസാദവും കണ്ടപ്പോൾ തന്നെ ദിനേശന് അറിയാമായിരുന്നു അരുണിമ അമ്പലത്തിൽ പോയിട്ട് വരികയാണെന്ന്. എന്നാലും വീടെത്തുന്നതു വരെ അവളോട് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ എന്ന് കരുതിയാണ് അവനത് ചോദിച്ചത്.
“അമ്പലത്തിലാണോ?”
“അറിയാമല്ലോ, പിന്നെന്തിനാ ചോദിക്കുന്നത്?”
“ഹാ…! നിനക്കെന്താടി എന്റെയടുത്ത് ഇത്ര ദേഷ്യം?”
“ആർക്ക് ദേഷ്യം? അത് നിങ്ങൾക്ക് വെറുതെ തോന്നുന്നതാവും. പിന്നെ, ഈ എടി പൊടി എന്നൊക്കെ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി കേട്ടോ, എന്നെ വിളിക്കാൻ നിൽക്കണ്ട.” അരുണിമയുടെ സ്വരത്തിൽ കടുപ്പമേറി വന്നു.
