ഒട്ടും സമയം വൈകിക്കാതെ തന്നെ അവൻ വണ്ടി അല്പം മുന്നോട്ടെടുത്ത് അരുണിമയുടെ തൊട്ടടുത്ത് ചേർത്തു നിർത്തി.
“ആ… ഇത് അരുണിമയായിരുന്നോ? എങ്ങോട്ടാ? വീട്ടിലേക്കാ?”
“ആഹ്…അതെ…” അവൾ നടപ്പ് നിർത്താതെ മറുപടി നൽകി.
“എന്നാൽ വാ കയറിക്കോ. ഞാനും ആ വഴിയാ….”
“ഏയ്… അത് കുഴപ്പമില്ല ദിനേശേട്ടാ, നിങ്ങൾ പൊയ്ക്കോ… ഞാൻ നടന്നോളാം.”
“ഹാ, നീ ഇങ്ങോട്ട് കയറ് പെണ്ണേ… വെറുതെ ഈ നട്ടുച്ച വെയിലത്ത് നടന്ന് നിന്റെ സൗന്ദര്യം കളയാൻ നിൽക്കണ്ട!”
ദിനേശൻ ഒരു കള്ളച്ചിരിയോടെ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
“ഓഹ് പിന്നെ സൗന്ദര്യം…..” അവൾ ഒന്നു മുഖം തിരിച്ചു.
“എന്ത്യേ.. നിനക്കൊരു മടുപ്പ് പോലെ?”
“മ്മ്….ഒന്നുമില്ല.”
“അങ്ങനെയെങ്കിൽ വന്ന് കയറ്. വേണമെങ്കിൽ ഞാൻ വീട്ടുപടിക്കൽ വരെ കൊണ്ടാക്കാം.”
അവൾ പക്ഷേ മറുപടിയൊന്നും പറയാതെ, ആ വഴിയിൽ വേറെ ആരെങ്കിലും നിൽപ്പുണ്ടോ അല്ലെങ്കിൽ കാണുന്നുണ്ടോ എന്നറിയാൻ ചുറ്റുമൊന്ന് തലതിരിച്ചു നോക്കി.
അരുണിമയുടെ ആ മടി കണ്ടപ്പോൾ ഉള്ളിൽ ചെറുതായി ദേഷ്യം വന്ന ദിനേശൻ, പിണങ്ങുന്ന മട്ടിൽ പറഞ്ഞു:
“അല്ലെങ്കിൽ വേണ്ട, നീ ഒറ്റയ്ക്ക് നടന്ന് വന്നാൽ മതി. ഞാൻ പോകുവാ…”
അവൻ വണ്ടി ഒരുതരി മുന്നിലേക്ക് ഇരപ്പിച്ചു.
“അയ്യോ പോവല്ലേ…!” അരുണിമ ചെറുതായി ശബ്ദമുയർത്തി വിളിച്ചു.
എന്നിട്ട് തുടർന്നു:
“എന്നാ ഞാനും വരാം. ഈ ഒടുക്കത്തെ വെയിൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.”
അരുണിമക്ക് ദിനേശന്റെ കൂടെ വണ്ടിയിൽ കയറാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ പുറത്തെ ചൂട് ആ വാശിക്കും അതീതമായത് കൊണ്ട് അവൾക്കതിന് വഴങ്ങേണ്ടി വന്നു. ‘ഇനിയും നടന്നാൽ ചിലപ്പോൾ ഞാൻ തലകറങ്ങി എങ്ങാനം വീഴും’ അവൾ മനസ്സിൽ വിചാരിച്ചു.
