“ഹാ, ഞാനൊരു തമാശ പറഞ്ഞതല്ലേ.. നീ ഇങ്ങനെ ചൂടാവല്ലേ..”
സുരേഷ് അതിന് മറുപടിയൊന്നും കൊടുക്കാതെ സുധാകരൻ ചേട്ടൻ മേശപ്പുറത്ത് വെച്ച നല്ല ചൂടൻ ചായയെടുത്ത് ഊതിക്കുടിച്ചു.
“അതൊക്കെ അവിടെ നിൽക്കട്ടെ… ഇന്നെന്താ ഇവിടെ പുതിയ വിശേഷം? ഞാൻ വരും മുൻപ് ഉള്ളിൽ നല്ല ചർച്ചയായിരുന്നല്ലോ.” ചായ ഒരു സിപ്പ് കുടിച്ച ശേഷം സുരേഷ് ചോദിച്ചു.
“ഓഹ് അതോ…” കേളപ്പന്റെ തൊട്ടപ്പുറത്തിരിക്കുന്ന ഭാസ്കരൻ പറഞ്ഞു. “അതൊന്നും ഇല്ലെടാ… ഞാൻ ഇന്ന് രാവിലെ അമ്പലത്തിൽ പോയപ്പോൾ നമ്മുടെ ഉണ്ണിത്താൻ ചേട്ടന്റെ മകളെ കണ്ടു. അരുണിമയെ.”
“ഓ..ആണോ? അതുകൊണ്ട്?” കാര്യം മനസ്സിലാകാതെ സുരേഷ് ചോദിച്ചു.
“അതുകൊണ്ട് ഒന്നുമില്ല… എന്നാലും നാട്ടിലൊരു സംസാരമുണ്ട്.. അതായത് അരുണിമയും ക്ഷേത്രത്തിലെ പുതിയ ശാന്തിയായി വന്ന പയ്യനും തമ്മിൽ ഒരു അടുപ്പമുണ്ടെന്നൊക്കെ..” സംസാരത്തിൽ ഒരു ദുരൂഹത വരുത്തിക്കൊണ്ട് ഭാസ്കരൻ പറഞ്ഞു നിർത്തി.
“എന്റെ പൊന്നു ചേട്ടാ! നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ? വെറുതെ മാന്യമായി ജീവിക്കുന്ന ആ പെൺകുട്ടിയെ പറ്റി ഇങ്ങനെയൊക്കെ പറയാൻ..”
“എടാ… സുരേഷേ.. ഞാൻ കേട്ട കാര്യം ഇവിടെ വന്നു പറഞ്ഞു എന്നേയുള്ളൂ… അതിന് നീ എന്നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?”
“ഓഹോ അങ്ങനെയാണോ… എന്നാ പറ.. നിങ്ങളോടിത് ആരാ പറഞ്ഞത്?”
സുരേഷിന്റെ ആ ചോദ്യത്തിന് ഭാസ്കരന് തിരിച്ചൊന്നും പറയാൻ ഉണ്ടായിരുന്നില്ല. “ആ.. അത്… മ്മ്..” ഭാസ്കരൻ വിക്കി.
