അലി വണ്ടി മെല്ലെ ചായക്കടയുടെ മുന്നിലേക്ക് അടുപ്പിച്ചു നിർത്തി, ചെറുതായി ഹോൺ ഒന്നു മുഴക്കി.
“ഹാജി…! ഏയ്… ഇത് എന്താ ഈ കാണുന്നത്!” മുഹമ്മദ് കുട്ടി അത്ഭുതത്തോടെയും വലിയ സന്തോഷത്തോടെയും കാറിന് അരികിലേക്ക് നടന്നു വന്നു.
“എന്താണ് പഹയാ… ഈ വയസ്സുകാലത്ത് കാറിൽ പോകാൻ ഒരു പൂതി ” മുഹമ്മദ് കുട്ടി ഹാജിയെ നോക്കി വളരെ തമാശ രൂപേണ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്റെ പൂതിയൊന്നുമല്ലെടാ മമ്മദ് കുട്ടീ… ദേ ഇവന് വേണ്ടിയാ,” അടുത്തു വണ്ടി ഓടിച്ചിരുന്ന അലിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹാജി അഭിമാനത്തോടെ പറഞ്ഞു. “എനിക്ക് കാറിൽ പോകാൻ പൂതിയുണ്ടായിരുന്നെങ്കിൽ പണ്ടേ എനിക്ക് ഇത് വാങ്ങാമായിരുന്നില്ലേ! ഇവന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാ ഇപ്പോൾ ഇത് വാങ്ങിയത്.”
“ഏതായാലും വളരെ നന്നായി ഹാജി. ഇനി നാട്ടിൽ എന്തെങ്കിലും അത്യാവശ്യ ഘട്ടങ്ങളോ ഹോസ്പിറ്റൽ കേസുകളോ ഉണ്ടായാൽ ധൈര്യമായി ഹാജിയുടെ അടുത്തേക്ക് വന്നാൽ മതിയല്ലോ,” മുഹമ്മദ് കുട്ടി ചിരിച്ചുകൊണ്ട് അലിയെയും നോക്കി പറഞ്ഞു.
“നീ പോരുന്നോ മമ്മദേ ഞങ്ങളുടെ കൂടെ ഒന്നു ചുറ്റാൻ?” ഹാജി സുഹൃത്തിനെ ക്ഷണിച്ചു.
“ഇല്ല ഹാജി… ഇങ്ങൾ വിട്ടോളി, എനിക്ക് ഇവിടെ ചായക്കടയിൽ ചെറിയൊരു പണിയുണ്ട്. നമുക്ക് പിന്നെ കാണാം,” എന്ന് പറഞ്ഞ് അയാൾ കൈവീശി.
“എന്നാൽ ശരി, നീ വണ്ടി എടുത്തോ മോനെ,” ഹാജി അലിയോട് പറഞ്ഞു.
അലി വണ്ടി മുന്നോട്ട് എടുക്കുമ്പോൾ അവന്റെ മനസ്സിൽ ഒരു കാര്യം വ്യക്തമായിരുന്നു; താൻ കാറ് വാങ്ങിയതിൽ തനിക്കുള്ളതിനേക്കാൾ വലിയൊരു സന്തോഷവും അന്തസ്സും വലിയുപ്പയുടെ മനസ്സിലുണ്ട്. സ്വന്തം പേരക്കുട്ടി നാട്ടുകാർക്ക് മുന്നിലൂടെ കാറോടിച്ച് പോകുന്നത് കാണുമ്പോൾ ആ വൃദ്ധന്റെ ഉള്ളിലെ വലിയൊരു ആഗ്രഹമാണ് സഫലമാകുന്നത്. അലി അന്ന് ഹാജിയാരെയും കൂട്ടി ആ നാടുമുഴുവൻ വലംവെച്ചു ചുറ്റിക്കാണിച്ചു. ആ യാത്ര ഹാജിയാർക്ക് വലിയൊരു ആശ്വാസവും അലിക്ക് വല്ലാത്തൊരു തൃപ്തിയും നൽകുന്നതായിരുന്നു.
