നാൻസി അത് കേട്ട് നാണത്തോടെ ചിരിച്ചു. “നോക്കിയേ ഡാഡി, മോൻ പറയുന്നത് കേട്ടില്ലേ? എന്നെ ചിത്രയോടാ ഉപമിക്കുന്നത്.”
തോമസ് കണ്ണട ഊരി വെച്ച് പറഞ്ഞു, “അവൻ നിന്റെ മോനല്ലേ, അല്ലാതെ പിന്നെ ഉഷാ ഉതുപ്പിനോട് ഉപമിക്കുമോ?”
നാൻസി ഒന്ന് പിണങ്ങി അടുക്കളയിലേക്ക് പോയി. പക്ഷേ തോമസിന് അറിയാം, തന്റെ കുസൃതികൾ നാൻസി ആസ്വദിക്കുന്നുണ്ടെന്ന്.
ഉച്ചഭക്ഷണം കഴിഞ്ഞ് ഇരുവരും വരാന്തയിൽ ഇരിക്കുകയായിരുന്നു. തോമസ് പഴയ ഒരു ആൽബം നോക്കുകയാണ്. അവരുടെ കല്യാണ ഫോട്ടോകൾ.
“നാൻസി, ഇവിടെ വന്നേ… ഇത് നോക്കിയേ, അന്ന് നീ എത്ര മെലിഞ്ഞതായിരുന്നു. ഇപ്പോഴത്തെ നിന്റെ ഈ ‘ചബ്ബി’ ലുക്ക് അന്ന് ഉണ്ടായിരുന്നില്ലല്ലോ,” തോമസ് ചിരിച്ചു.
നാൻസി വന്ന് നോക്കി. “അന്ന് എനിക്ക് ഇരുപത് വയസ്സല്ലേയുള്ളൂ. ഇപ്പോഴത്തെ ഈ ഐശ്വര്യം അന്ന് ഇല്ല. അല്ലേ ഡാഡി?”
തോമസ് നാൻസിയുടെ കൈ പിടിച്ചു ചേർത്തിരുത്തി. “സത്യം പറയാലോ നാൻസി, അന്ന് നീ വെറുമൊരു പെണ്ണായിരുന്നു. ഇന്ന് നീ എന്റെ ലോകമാണ്. ഈ തടിയും ഈ രൂപവുമാണ് എനിക്കിഷ്ടം.”
ആ വാക്കുകളിൽ നാൻസിയുടെ കണ്ണ് നിറഞ്ഞു. അവൾ തോമസിനോട് ചേർന്ന് ഇരുന്നു. മക്കൾ ദൂരെയാണെന്ന സങ്കടം മായ്ക്കാൻ ഇത്തരം നിമിഷങ്ങൾ അവർക്ക് കരുത്ത് നൽകി.
രാത്രി എട്ടു മണിയാകുമ്പോൾ നാൻസി തിരി തെളിയിക്കും. കുടുംബ പ്രാർത്ഥന തുടങ്ങും. തോമസും കൂടെ ചേരും. നാൻസി വളരെ ഭക്തിയോടെ പ്രാർത്ഥിക്കും. മക്കളുടെ ഐശ്വര്യത്തിനും ലോകസമാധാനത്തിനും വേണ്ടി അവൾ ദൈവത്തോട് അപേക്ഷിക്കും.
തോമസ് വലിയ യുക്തിവാദിയൊന്നും അല്ലെങ്കിലും നാൻസിയുടെ അത്രയും ദൈവവിശ്വാസം പ്രകടിപ്പിക്കാറില്ല. എങ്കിലും പ്രാർത്ഥന കഴിഞ്ഞ് നാൻസി നെറ്റിയിൽ കുരിശ് വരച്ചു കൊടുക്കുമ്പോൾ തോമസ് അത് ഭക്തിയോടെ സ്വീകരിക്കും.
