ഞങ്ങളെ കണ്ടതും മാനേജർ പുറത്തേക്ക് വന്ന് എനിക്ക് ഹാൻഡ് ഷേക് തന്ന് ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ളിൽ ഒരു ടേബിളിന് മുന്നിൽ ഞങ്ങളെ ഇരുത്തി മാനേജർ കുറച്ചു ഡോക്യുമെന്റ്സ് കൊണ്ട് വന്നു. എന്നിട്ട് അതിലുള്ള കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി. ഞാൻ അതെല്ലാം മൂളിക്കേട്ട് പുള്ളി പറഞ്ഞ ഇടതെല്ലാം ഒപ്പിട്ടു. ശേഷം കിച്ചുവിനെ കണ്ണ് കാണിച്ചതും അവന്റെ കൈയിൽ ഉണ്ടായിരുന്ന ചെറിയ ബാഗിൽ നിന്നും പണം എടുത്ത് ടേബിളിൽ വച്ചു. തനിക്ക് ചുറ്റും എന്താ നടക്കുന്നത് എന്ന് അറിയാതെ ദേവു എല്ലാരേയും മിഴിച്ചു നോക്കുവാ.
“…സാർ അവിടെ ആണ്. നമുക്ക് അങ്ങോട്ടേക്ക് പോവാം…” മാനേജർ കാണിച്ച വഴിയേ ഞങ്ങൾ എല്ലാരും നീങ്ങാൻ തുടങ്ങി.
“…അതെ എന്താ ഇവിടെ നടക്കുന്നെ. പ്ലീസ് ഒന്ന് പറയ്…” നടക്കുന്ന വേളയിൽ ദേവു എന്നോട് സ്വകാര്യമായി ചോദിച്ചു.
“…നീ അല്ലെ പറഞ്ഞത് ജോലി കഴിഞ്ഞ് തിരിച്ചു വരാൻ സമയത്തിന് ബസ് കിട്ടുന്നില്ലന്ന്. അതുകൊണ്ട് നിനക്കൊരു സ്കൂട്ടി വാങ്ങിക്കാന്നു വെച്ച്…” ഞാൻ അത് പറഞ്ഞു ദേവുവിനെ നോക്കി കണ്ണ് ചിമ്മിയതും ദേവു സ്തംഭിച്ച് അവിടെ തന്നെ നിന്നു.
“…ഞെട്ടൽ ഒക്കെ പിന്നെ ആവാം. ഒന്ന് വേഗം വന്നേ…” അനങ്ങാൻ കഴിയാതെ നിന്ന ദേവുവിന്റെ തോളിൽ പിടിച്ച് ഞാൻ വണ്ടിക്ക് അരികിലേക്ക് നീങ്ങി.
വണ്ടി ഒരു തുണികൊണ്ട് മൂടി ഇട്ടേക്കായിരുന്നു. ദേവുവിനെ കൊണ്ട് തന്നെ വണ്ടിയുടെ മേലുള്ള തുണി മാറ്റിച്ചു. ആ സമയം ഷോറൂമിലെ സ്റ്റാഫുകൾ പോപ്പർ പൊട്ടിച്ചു. മാനേജർ താക്കോലിന്റ വലിയൊരു ഡെമോ ഞങ്ങൾക്ക് നേരെ നീട്ടി. എന്റെ കൈയിൽ ഇരുന്ന കല്ലുവിനെ കൊണ്ട് അത് വാങ്ങിപ്പിക്കുന്ന പോസ് ചെയ്തു. കിച്ചു ഇതെല്ലാം അവന്റെ ഫോണിൽ ഒപ്പി എടുക്കുന്നുണ്ടായിരുന്നു.
