(അദ്ധ്യായം 18)
പിറ്റേന്ന് ഉച്ചസമയം.!
സൂര്യന്റെ തീക്ഷണമായ ചൂടിലും കാറ്റിൽ ചെറിയ കുളിരുണ്ട്. വിശാലമായ തൊടിയുടെ അങ്ങേയറ്റം മുതൽ മരങ്ങളും മുൾപ്പടർപ്പുകളും കാട്ടു പൊന്തകളും നിറഞ്ഞു നിൽക്കുന്നു. അവയിലൂടെ ഓടിവരുന്ന കാറ്റിനൊപ്പം ഇലകളും ലതാദികളും തുള്ളിച്ചാടുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.
അപൂർവമായി കാട്ടിടയിൽ എവിടെയോ വിരിഞ്ഞ കാട്ടുപൂക്കളുടെ സൗരഭ്യവും ഒഴുകിയെത്തുന്നുണ്ട്. തന്നോട് പിണങ്ങി മുഖം വീർപ്പിച്ചു സംസാരിക്കാതെ ഗൗരവത്തിൽ നിൽക്കുന്ന ആതിരയെ വാഹിദ് ഒന്ന് നോക്കി. അവൾക്ക് തന്നോട് വല്ലാത്ത ദേഷ്യമുള്ളത് പോലെ തോന്നുന്നു.
“അതാ ആ കാണുന്നതാണ് കാഞ്ഞിര മരം മുറിച്ചു മാറ്റിയതിന്റെ തിരുശേഷിപ്പ്. അഥവാ കാഞ്ഞിരക്കാവ് ഗ്രാമത്തിലെ പേടിസ്വപ്നമായ കാഞ്ഞിരക്കുറ്റി.”
വാഹിദ് മുൾചെടികൾഒരു കൂടാരം പോലെ കാടുമൂടി കിടക്കുന്ന കാഞ്ഞിരക്കുറ്റി അവൾക്ക് കാണിച്ചു കൊണ്ട് പറഞ്ഞു. അവൾ ഗൗരവസ്വരത്തിൽ ഒന്ന് മൂളുക മാത്രം ചെയ്തു. അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചിട്ട് വീണ്ടും സംസാരം തുടർന്നു.
“പ്രേതമോ പിശാചോ എന്ത് കുന്തമായാലും, ഈ കാഞ്ഞിരക്കുറ്റിയെ ചുറ്റിപ്പറ്റി ഒരു ദുരൂഹതയുണ്ട് എന്നത് വാസ്തവമാണ്. അതിനുള്ളിൽ എന്തോ രഹസ്യമുണ്ട്. കാരണം കഴിഞ്ഞ ദിവസം ഞാനിവിടെ വന്നപ്പോൾ അതിനുള്ളിൽ നിന്ന് ഒരു നായ മുരളുന്നുണ്ടായിരുന്നു, പക്ഷേ അതിനെ കാണാൻ കഴിഞ്ഞില്ല.”
അവൻ തനിക്കുണ്ടായ അനുഭവം അവളോട് വിവരിച്ചു. ആതിരക്ക് ചെറിയൊരു ഭയം അനുഭവപ്പെട്ടിട്ട്, അറിയാതെ വാഹിദിന്റെ അടുത്തേക്ക് രണ്ടടി നീങ്ങി നിന്നുപോയി. അത് ശ്രദ്ധിക്കാതെ, അവൻ ആ കാട്ടുപൊന്തയുടെ അടുത്തേക്ക് നീങ്ങി അതിനുള്ളിലേക്ക് കണ്ണോടിച്ചു.
