“എൺപതോ? അതേ…കുറച്ച് പതുക്കെ പോയാലും മതീട്ടോ”
“എന്തിനാ ഏട്ടാ? ഒഴിഞ്ഞ റോഡല്ലേ മുന്നില്? വേഗം പോയാ വേഗം ഈ കാട്ടീന്ന് പുറത്തെത്താലോ”
“അങ്ങനെ എങ്കിലങ്ങനെ. നിനക്ക് പറ്റുന്നത് പോലെ ഓടിക്ക്”.
ഞാൻ മുന്നിലെ ഫൂട്ട് പെഗ്ഗിലേക്ക് കാൽ നീട്ടി വെച്ച് ബാക്ക് റെസ്റ്റിലേക്ക് ചാരി കണ്ണുമടച്ച് ഇരുന്നു. അങ്ങനെ കാൽ അനക്കാതെ ഇരിക്കുമ്പോൾ വേദനയില്ല.
വിജനമായ ഹൈവേയിലൂടെ ബൈക്ക് ഓടി കൊണ്ടേയിരുന്നു. ഇടക്ക് ഒന്നു രണ്ട് ലോറികൾ ഞങ്ങളെ കടന്ന് പോയി. ചുറ്റും കട്ട കെട്ടിയ ഇരുട്ടിൽ കാട് കറുത്ത് കിടക്കുന്നു. രാക്കിളികളുടെ പാട്ട് പ്രേത സംഗീതമായി മുളങ്കാടുകളിലെ നേർത്ത കുളിർ കാറ്റിനൊപ്പം അലയടികളായി ചെവിയിലെത്തി. അറിയാതെ കണ്ണുകൾ ചിമ്മിയടഞ്ഞു.
“ഇത് നോക്ക് ഏട്ടാ… നമ്മള് പൈക്കര എത്തി.. എത്ര പെട്ടെന്നാല്ലേ? അങ്ങട്ട് പോയപ്പോ ഊട്ടീലെത്താൻ കുറേ സമയെടുത്തു. ഇതിപ്പോ ജസ്റ്റ് നാൽപ്പത് മിനിറ്റോണ്ട് നമ്മള് ഇവിടെ എത്തി”…
ചിന്നു പറഞ്ഞത് കേട്ട് ഞാൻ കണ്ണു തുറന്ന് ചുറ്റും നോക്കി. പൈക്കര ഡാമും റിസർവോയറും നിലാവിൽ കുളിച്ചു നിൽക്കുന്നു. നിശയുടെ വശ്യതയിൽ മനസ്സുഴറുന്നു. ചിന്നു ബൈക്ക് നിർത്തി.
“നല്ല ഭംഗീണ്ട് കാണാന്. ഇതിൻ്റെ ഒരു ഫോട്ടോയെടുക്ക് ഏട്ടാ”.. ഞാൻ ഫോണെടുത്ത് ഫോക്കസ് ചെയ്തു. റിസർവോയറും ഡാമും ടീ എസ്റ്റേറ്റുകളും ഫോണിൻ്റെ സ്‌ക്രീനിൽ തെളിഞ്ഞു.
“….. ഏട്ടാ”…. ചിന്നുവിൻ്റെ ശബ്ദം തൊണ്ടയിൽ വിലങ്ങി. ദൈവമേ ആനയെങ്ങാനും…? ഞാൻ ഫോൺ പോക്കറ്റിലേക്കിട്ട് നാലുപാടും നോക്കി. ഒന്നുമില്ല. നിശയുടെ പ്രശാന്തതയിൽ എല്ലാം ശാന്തമായി കിടക്കുന്നു.
