“നീ ഇങ്ങനെ കുട്ടിക്കളിയുമായി നടന്നോ… കൂട്ടുകാരി ഒരുത്തി ഉള്ളത് കല്യാണം കഴിച്ചു. അവള് നാളെ മറ്റന്നാ വരും. ചിലപ്പോ ഒരു കുഞ്ഞൂണ്ടാവും”
“ആറുമാസേ ആയുള്ളൂ അവളുടെ കല്യാണം കഴിഞ്ഞിട്ട്”
“എന്നാ ഇനി കുഞ്ഞുണ്ടായിക്കോളും. അതല്ലല്ലോ നമ്മളെ വിഷയം. ചിന്നൂ…. നീ പോത്ത് പോലെ വളർന്ന് വല്യ പെണ്ണായി. അത് വല്ലതും അറിയോ നിനക്ക്”?
“ഞാനിപ്പഴും കുട്ടിയാ”
“ആർക്ക്”?
“ഏട്ടന്”
“ഒരു കുട്ടി….. കണ്ടാലും പറയും”
“എന്നാ അച്ഛനും അമ്മക്കും”
മുന്നിൽ ഹെയർപിൻ വളവുകളാണ്. എന്താണെന്നറിയില്ല പണ്ടേക്കും പണ്ടേ എനിക്ക് ബ്രേക്ക് പിടിക്കുന്നത് അത്രക്ക് ഇഷ്ടമുള്ള കാര്യമല്ല. വണ്ടിയുടെ വേഗത കുറക്കുന്നതും കൂട്ടുന്നതും കൂടുതലും ഗിയറുകൾ കൊണ്ടാണ്. അച്ഛന്റെ ബൈക്ക് ഓടിച്ചു പഠിച്ച കാലത്ത് എങ്ങനെയോ ഉണ്ടായ ഒരു ശീലമാണത്.
വളവുകളിൽ പെട്ടെന്ന് പെട്ടെന്ന് ഗിയർ ഡൗൺഷിഫ്റ്റും അപ്ഷിഫ്റ്റും ചെയ്യുമ്പോൾ ഉപ്പൂറ്റിയിൽ ആയിരമായിരം മൊട്ടു സൂചികൾ കുത്തി തറക്കുന്നത് പോലെയുള്ള വേദന. ഞാൻ ബൈക്ക് റോഡരികിൽ ഒതുക്കി നിർത്തി.
“എന്താ ഏട്ടാ? എന്താ നിർത്തിയേ”?
“ഒന്നൂല്ല. വെറുതേ” ഞാൻ കാലൊന്ന് കുടഞ്ഞ് വഴിയരികിലുള്ള ഗാർഡ് റെയിലിലേക്ക് നീട്ടി വെച്ചു.
“ഏട്ടനെന്താ ഏട്ടാ ആലോചിക്കണേ? ആ പെണ്ണിൻ്റെ പേരാണോ? നമ്രത. അതാ ആ പെണ്ണിൻ്റെ പേര്. ഇനി അതോർത്ത് ഏട്ടൻ്റെ ഈ പൊട്ടത്തല ചൂടാക്കണ്ട” എന്നും പറഞ്ഞ് അവൾ എൻ്റെ തലക്ക് ചുറ്റുമുഴിഞ്ഞു.
“ആ പെണ്ണിനോട് പോവാൻ പറ ചിന്നൂ. അതൊന്നും അല്ല. എൻ്റെ കാല് നല്ലോം വേദനിക്കുന്നുണ്ട്. ഉച്ചക്ക് ഞാൻ കുരങ്ങോടിച്ചപ്പോ വീണില്ലേ? അപ്പോ എന്തോ പറ്റി.”
