മരണത്തെ മുഖാമുഖം കണ്ട ആ ഒരു നിമിഷത്തിൽ ഞാൻ വല്ലാതെ ഉലഞ്ഞു പോയിരുന്നു. പെരുവഴി മദ്ധ്യേ നടന്നു പോവുന്ന ഭീമാകാരനായ പോത്തിൻ്റെ പുറത്തിരിക്കുന്ന കാലനെ ഞാൻ കണ്ടു. ഒറ്റക്കാണെങ്കിൽ പിന്നെയും സഹിക്കാം. അനിയത്തി ഒപ്പമുള്ളതാണ് ഞാൻ അത്രക്ക് പേടിക്കാൻ കാരണം.
ഒന്ന് രണ്ട് നിമിഷത്തിനകം ശാന്തമായ മനസ്സോടെ വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ഇറക്കി. കുറച്ച് ദൂരം കൂടി മുന്നോട്ട് സഞ്ചരിച്ച് ഹൈവേയിൽ വളവുകൾ ഒന്നും ഇല്ലാതെ നീണ്ടു കിടക്കുന്ന ഒരു ഭാഗത്തെത്തിയപ്പോൾ ഞാൻ ഹാൻഡിൽ ബാറിൽ നിന്ന് കയ്യെടുത്ത് ചിന്നുവിൻ്റെ കൈകൾ എടുത്ത് പിടിച്ചു.
“പേടിച്ചോ?…. ആ ടെമ്പോക്കാരൻ ഇപ്പോ കോടതി കയറേണ്ടി വന്നേനെ”
കാറ്റിൽ അലിഞ്ഞു പോയ ചെറിയ കിതപ്പുകളോടൊപ്പം ചിന്നുവിൻ്റെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഞാനാ കൈയിൽ പതിയെ തലോടി.
പാവം. നന്നായി പേടിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലെ ട്രാഫിക്കിൽ വണ്ടി ഓടിച്ച് ശീലിച്ച എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നിത്യസംഭവങ്ങളാണ്. പക്ഷേ അവൾക്ക് അങ്ങനെയല്ല.
വഴിക്കടവ് കഴിഞ്ഞതോടെ നാടുകാണി ചുരം റോഡിൻ്റെ ആരംഭമായി. ചുരം കയറാൻ തുടങ്ങിയതോടെ നേരിയ തണുപ്പ് തോന്നി തുടങ്ങി. വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കയറി പോകുന്ന മലമ്പാതയിലൂടെ ക്രൂയിസർ ബൈക്ക് ഓടിച്ചു കൊണ്ടു പോകുന്നത് ഒരൽപം കഷ്ടപ്പാടായിരുന്നു.
ഹെയർപിൻ വളവുകളിൽ ഞാൻ ബൈക്ക് ചെരിച്ചപ്പോൾ റോഡിലേക്ക് വീണു പോകുമെന്ന് തോന്നി. ഓരോ വളവുകളിലും പിന്നിലിരുന്ന ചിന്നു എന്നെ മുറുകെ പിടിക്കുന്നുണ്ടായിരുന്നു.
