പണ്ട് എടക്കരയിൽ ഉണ്ടായിരുന്ന ഒരു പ്രശസ്തമായ സിനിമാ തിയറ്ററാണ് കലാസാഗർ. തീയറ്റർ പൂട്ടി പോയിട്ട് വർഷങ്ങളായിരിക്കുന്നു. പക്ഷേ ആ പേര് മാത്രം വിസ്മൃതിയിലാണ്ട് പോകാതെ ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു.
ചിന്നു അവളെഴുതിയ പുതിയൊരു കവിത എൻ്റെ ചെവിയിൽ മൂളി എന്നെ കഷ്ടപ്പെടുത്തുകയായിരുന്നു. അവളുടെ കിളി കൊഞ്ചലും കേട്ട് — പാതിയും ചെവിയിലടിക്കുന്ന കാറ്റിൽ കേൾക്കുന്നുണ്ടായിരുന്നില്ല— മനസ്സിൽ തിരതല്ലുന്ന ആഹ്ലാദത്തോടെ ബൈക്കോടിക്കുകയായിരുന്നു ഞാൻ.
പെട്ടന്നാണ് മുപ്പിനി പാലത്തിനടുത്ത ജംഗ്ഷനിൽ വെച്ച് ഏതോ ഒരു ചേച്ചി സ്കൂട്ടർ കൊണ്ട് വന്ന് റോഡിൻ്റെ നടുവിൽ കയറ്റി നിർത്തിയത്. തൊട്ടു മുൻപിലെ പോക്കറ്റ് റോഡിലേക്ക് തിരിയാനാണ്.
വണ്ടികൾ പലതും ചീറിപ്പായുന്ന റോഡാണ് എന്ന ബോധം പോലുമില്ലാതെ നടുവിൽ കൊണ്ട് കയറ്റിയിട്ടേ തിരിക്കാവൂ എന്ന് ആരോ പറഞ്ഞ് കൊടുത്തത് പോലെയാണ് അവർ സ്കൂട്ടർ റോഡിന് നടുവിൽ നിർത്തിയിരിക്കുന്നത്.
വളവ് തിരിഞ്ഞ് വന്ന ഒരു ടെമ്പോ ട്രാവലർ റോഡിന് നടുവിൽ സ്കൂട്ടർ കണ്ട് പെട്ടെന്ന് വെട്ടിച്ചു ഞങ്ങളുടെ നേരെ പാഞ്ഞ് വന്നു. വെപ്രാളത്തോടെ ഫുട്പാത്തിലേക്ക് കയറ്റി ഞാൻ ആ ചേച്ചിക്കും ടെമ്പോ ട്രാവലറിനും ഇടയിലൂടെ ബൈക്ക് വെട്ടിച്ചെടുത്തു.
തൊട്ടുമുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറാതെ ആങ്കർ ഡ്രോപ്പ് ചെയ്ത് നിർത്തിയപ്പോൾ അനിയത്തി പിന്നിലിരിക്കുന്നുണ്ടെന്ന ഓർമ്മയിൽ എൻ്റെ വയറൊന്ന് കാളി. അവളുടെ നീണ്ടു മെലിഞ്ഞ കൈകൾ സംഭ്രമത്തോടെ എന്നെ വരിഞ്ഞു മുറുക്കുന്നത് ഞാനറിഞ്ഞു.
