കൂട്ടുകാരികളുടെ കൂടെ പിടിച്ചു നിൽക്കാനുള്ള ഓരോരോ കഷ്ടപ്പാടുകൾ… പാവം… ഞാൻ ബൈക്ക് മുന്നോട്ടെടുത്തതും അവൾ എൻ്റെ വയറിലൂടെ കൈ ചുറ്റി പിടിച്ച് ദേഹത്തേക്ക് ചാരി ഇരുന്നു. ഞാൻ ബൈക്ക് നിർത്തി.
“ചിന്നൂ….ഉറങ്ങാനാണേല് വീട്ടില് പോവാം…”. അവൾക്ക് ബൈക്കിലിരുന്ന് ഉറങ്ങുന്ന ശീലമുണ്ട്. അവളങ്ങനെ ചാരി ഇരുന്നപ്പോൾ ഉറങ്ങാനാവുമെന്ന് ഞാൻ കരുതി.
അതിനുള്ള അവളുടെ മറുപടി എൻ്റെ പുറത്ത് പല്ലമർത്തിയുളള ഒരു കടിയായിരുന്നു.
“ഞാൻ ഉറങ്ങീട്ടില്ലാന്ന് അറിയിക്കാന് ഇടക്ക് ഇങ്ങനെ കടിക്കണ്ട് ട്ടോ ഏട്ടാ”
“ഇതിലും ഭേദം നീ ഉറങ്ങുന്നതാ”…
ഉച്ച സമയത്തെ വിജനമായ ഹൈവേ. ഇടക്കുള്ള ചെറിയ കവലകളും ചിലയിടങ്ങളിൽ മാത്രം കൂട്ടമായി നിൽക്കുന്ന വീടുകളും ഒഴിച്ചു നിർത്തിയാൽ നിലമ്പൂരിനിപ്പുറം വഴിക്കടവ് വരെ റോഡിനിരുവശവും ഏക്കറുകളോളം പരന്നു കിടക്കുന്ന തോട്ടങ്ങളും കാടുകളുമാണ് കൂടുതലും…
നാല് മിനിറ്റിനുള്ളിൽ ഞങ്ങൾ ചുങ്കത്തറയെത്തി. ചുങ്കത്തറ കഴിഞ്ഞതോടെ റോഡിൻ്റെ വശങ്ങളിൽ വീടുകളും സ്കൂളും ചർച്ചുകളും തെങ്ങിൻ തോപ്പുകളുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
പുരാതനമായ ചർച്ചുകൾ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ചർച്ചും ക്വയർ മ്യൂസിക്കും പള്ളി പെരുന്നാളും ക്രിസ്മസും ഈസ്റ്ററുമൊക്കെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണെനിക്ക്.
ഞങ്ങൾ എടക്കരയിലെത്തി. കലാസാഗറിൻ്റെ പടി മുതൽ മരുതപ്പുഴക്ക് കുറുകെയുള്ള പാലം വരെ ഒരു മൂന്ന് നാല് കിലോമീറ്ററിലേറെ ദൂരത്തിൽ നീണ്ടു കിടക്കുന്ന വലിയൊരു അങ്ങാടിയാണ് എടക്കര ടൗൺ.
